ടെഹ്‌റാൻ: സ്വവർഗ വിവാഹം കുറ്റകരമാക്കി ഇറാഖ്. സ്വവർഗ വിവാഹത്തിന് ശിക്ഷ അനുശാസിച്ചുകൊണ്ടുള്ള നിയമം ഇറാഖ് പാർലമെന്റ് പാസാക്കി. മതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിയമം നടപ്പിലാക്കുന്നത് എന്നാണ് ഇറാഖ് അധികൃതർ നൽകുന്ന വിശദീകരണം.
ശനിയാഴ്ചയാണ് പാർലമെന്റ് ഇതുമായി ബന്ധപ്പെട്ട നിയമം പാസാക്കിയത്. ഇതോടെ ഒരേ ലിംഗത്തിൽപ്പെട്ടവർ വിവാഹം കഴിക്കുന്നത് 10 മുതൽ 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറി. വേശ്യാവൃത്തിയും കുറ്റകരമാക്കുന്ന വ്യവസ്ഥകളും ഉൾപ്പെടുത്തിക്കൊണ്ടാണ് നിയമ നിർമ്മാണം. വേശ്യാവൃത്തിയിൽ ഏർപ്പെടുന്നവർക്കും സ്വവർഗാനുരാഗം പ്രോത്സാഹിപ്പിക്കുന്നവർക്കും നിയമപ്രകാരം ഏഴ് വർഷം വരെ ശിക്ഷ ലഭിക്കും. ലിംഗമാറ്റം നടത്തുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർക്ക് ഒന്ന് മുതൽ മൂന്ന് വർഷംവരെ തയടവ് ലഭിക്കാം.
സ്വവർഗ വിവാഹത്തോട് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ഇറാഖ് ഭരണകൂടം ഇത്തരം വിവാഹങ്ങൾക്കും ബന്ധങ്ങൾക്കും വധശിക്ഷ നൽകുന്ന നിയമം കൊണ്ടുവരാൻ ആയിരുന്നു ആദ്യം ശ്രമിച്ചിരുന്നത്. എന്നാൽ യൂറോപ്യൻ രാജ്യങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഇത് തടവ് ശിക്ഷയാക്കുകയായിരുന്നു.
മതം അനുശാസിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നിയമം കൊണ്ടുവന്നത് എന്ന് നിയമത്തിന്റെ പകർപ്പിൽ വ്യക്തമാക്കുന്നു. മൂല്യച്ഛുതിയിൽ നിന്നും ഇറാഖി ജനതയെ സംരക്ഷിക്കുകയാണ് ലക്ഷ്യം. സ്വർഗരതിയെ ലോകം കീഴടക്കാൻ അനുവദിക്കില്ലെന്നും നിയമത്തിന്റെ പകർപ്പിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എൽജിബിടി വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്.
Discussion about this post