ന്യൂഡൽഹി : ആദ്യത്തെ വന്ദേ മെട്രോ ഉടൻ സർവീസ് ആരംഭിക്കാൻ റെയിൽവേ പദ്ധതിയിടുന്നതായി റിപ്പോർട്ട് . വന്ദേ മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം ജൂലൈയിൽ നടത്താനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നതായി റെയിൽവേ അറിയിച്ചു. ഈ വർഷം തന്നെ സർവീസ് ആരംഭിക്കാനാകുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ. യാത്രക്കാർക്ക് പുതിയ യാത്രാനുഭവം പകരുന്നതായിരിക്കും വന്ദേ മെട്രോ .
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സ്റ്റോപ്പുകൾ എന്നതാണ് വന്ദേ മെട്രോയുടെ ലക്ഷ്യം. ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് വന്ദേ മെട്രോയെ അവതരിപ്പിക്കുന്നത് . പെട്ടന്ന് വേഗത കൂട്ടാനും കുറയ്ക്കാനും പറ്റുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് വന്ദേ മെട്രോയിൽ ഉപയോഗിച്ചിരിക്കുന്നത്. നിലവിലുള്ള സ്റ്റോപ്പുകൾ നിലനിർത്തും. 12 കോച്ചുകൾ ചേർന്നതായിരിക്കും ഒരു വന്ദേ മെട്രോ. ആദ്യ ഘട്ടത്തിൽ 12 വന്ദേ മെട്രോ കോച്ചുകളാണ് ആരംഭിക്കുക. റൂട്ടിലെ ആവശ്യാനുസരണം കോച്ചുകളുടെ എണ്ണം 16 വരെ വർദ്ധിപ്പിക്കും. വന്ദേ മെട്രോയിൽ ഈടാക്കേണ്ട നിരക്ക് റെയിൽവേയുടെ വാണിജ്യവിഭാഗം തീരുമാനിക്കും.
ആധുനികസൗകര്യങ്ങളോടെ ഒരുക്കുന്ന കോച്ചിൽ ശുചീകരണത്തിന് ജീവനക്കാരുണ്ടാകും. വന്ദേഭാരത് വണ്ടിയിൽ ഉപയോഗിക്കുന്ന കോച്ചുകൾക്ക് പകരം വന്ദേ മെട്രോ വണ്ടിയിൽ എൽ.എച്ച്.ബി. കോച്ചുകളായിരിക്കും. വന്ദേഭാരത് കോച്ചുകളിലേതുപോലെ മോട്ടോർകോച്ചുകളുടെ സഹായത്തോടെയായിരിക്കും വണ്ടി സഞ്ചരിക്കുക. ആറു കോച്ചുകളിൽ മോട്ടോർ ഘടിപ്പിച്ചിരിക്കും. വന്ദേ ഭാരത് ട്രെയിനുകളിലേതിന് സമാനമായ സൗകര്യങ്ങളുമായാകും വന്ദേ മെട്രോയും ട്രാക്കിലിറങ്ങുക. പൂർണമായും ശീതികരിച്ച കോച്ചുകളോട് കൂടിയ ട്രെയിനിൽ ഓട്ടോമേറ്റഡ് വാതിലുകളുമുണ്ടാകും.
കഴിഞ്ഞവർഷം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് വന്ദേ മെട്രോ പദ്ധതി പ്രഖ്യാപിച്ചിരുന്നത്. 300 കിലോമീറ്റർ ദൂരം വരെ യാത്ര ചെയ്യാൻ കഴിയുന്ന വിധത്തിലാണ് വന്ദേ മെട്രോ ട്രെയിനുകൾ രൂപകൽപ്പന ചെയ്യുന്നത്. 250 മുതൽ 300 കിലോമീറ്റർ വരെ ദൂരപരിധിയുള്ള റൂട്ടിലാകും ട്രെയിൻ സർവീസ് നടത്തുക.
Discussion about this post