ന്യൂഡൽഹി: പാക് അധികൃതരെ വിവരം അറിയിച്ച ശേഷമാണ് ബലാക്കോഠിൽ ഇന്ത്യ പ്രത്യാക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശത്രു എത്ര ശക്തനാണെങ്കിലും മുന്നിൽ നിന്ന് നേരിടുന്നതിനോടാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ ബഗൽക്കോഠിലെ തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബലാക്കോഠിൽ വ്യോമാക്രമണം നടത്താൻ തീരുമാനിച്ചപ്പോൾ തന്നെ ഈ വിവരം പാകിസ്താൻ അധികൃതരെ വിളിച്ച് അറിയിച്ചിരുന്നു. ആദ്യം ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അവർ ഫോൺ എടുത്തില്ല. ഇതേ തുടർന്ന് സേനാംഗങ്ങളോട് കാത്തിരിക്കാൻ താൻ നിർദ്ദേശിക്കുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം അവരുമായി ബന്ധപ്പെടാനായി. ഇതിന് പിന്നാലെ ആക്രമണം നടത്തുകയായിരുന്നു. പുറകിൽ നിന്നും ആക്രമിക്കുന്നതിലും, കാര്യങ്ങൾ മറച്ചുവയ്ക്കുന്നതിലും താത്പര്യമില്ല. നേർക്ക് നേരെ നിന്ന് പോരാടുന്നതിലാണ് വിശ്വസിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം വ്യാജ പ്രചാരണങ്ങൾ തുടരുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പാർട്ടിയെ ഇല്ലാതാക്കാമെന്നാണ് ഇവരുടെ ധാരണ. എന്നാൽ ഇത് മിഥ്യാധാരണയാണ്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുണ്ടാക്കിയ തന്റെ ശബ്ദസന്ദേശം തെറ്റായ രീതിയിൽ കോൺഗ്രസ് പ്രചരിപ്പിക്കുകയാണ്. സാങ്കേതിക വിദ്യകൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദയവായി പോലീസിനെയോ ബിജെപി നേതൃത്വത്തെയോ വിവരം അറിയിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
നിങ്ങളുടെ വോട്ടുകളാണ് മോദിയുടെ ശക്തി. നമ്മുടെ രാജ്യം ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. രാജ്യത്തെ ഏറ്റവും വലിയ നിർമ്മാണശാല ആക്കുകയാണ് തങ്ങളുടെ ലക്ഷ്യം. അവധിക്കാലം ആസ്വദിച്ചുനടക്കുന്നവർക്ക് ഈ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post