എറണാകുളം : കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ കിഫ്ബി മസാല ബോണ്ട് കേസിൽ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയിൽ ഹർജി നൽകി. കേസ് ഹൈക്കോടതി മേയ് ഏഴിന് പരിഗണിക്കും.
പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്ന് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ടി ആർ രവി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഈ വിഷയത്തിൽ ഇഡി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കാൻ ആയി ഡിവിഷൻ ബെഞ്ച് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, എം എ അബ്ദുൽ ഹക്കീം എന്നിവർ ആവശ്യപ്പെടുകയായിരുന്നു.
ഇപ്പോൾ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തോമസ് ഐസക്കിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ഇഡി ആവശ്യപ്പെട്ടിരിക്കുകയാണ്. താൻ ഇഡിക്കു മുമ്പാകെ ഹാജരാകില്ലെന്നും ആവശ്യമായ രേഖകൾ എല്ലാം നേരത്തെ സമർപ്പിച്ചിട്ടുണ്ട് എന്നുമായിരുന്നു നേരത്തെ തോമസ് ഐസക്കിന്റെ നിലപാട്. കിഫ്ബി മസാല ബോണ്ട് ചിലവഴിച്ചതുമായി ബന്ധപ്പെട്ടുള്ള രേഖകൾ ഇഡി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
Discussion about this post