തിരുവനന്തപുരം : ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശം അനുസരിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നടത്തിയ പരസ്യ വിചാരണ ടെസ്റ്റിൽ പങ്കെടുത്ത മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. തിരുവനന്തപുരം മുട്ടത്തറയിൽ നടന്ന ടെസ്റ്റിൽ ആണ് എല്ലാ എം വി ഡി ഉദ്യോഗസ്ഥരും പരാജയപ്പെട്ടത്. 15 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയാണ് ഗതാഗതമന്ത്രി വിളിച്ചുവരുത്തി ടെസ്റ്റ് നടത്തിയിരുന്നത്.
ഗതാഗത മന്ത്രിയുടെ നിർദ്ദേശം ലംഘിച്ച് ഒരു ദിവസം നൂറിൽ അധികം ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തിയതിനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് വിചാരണ ടെസ്റ്റ് നടത്തിയിരുന്നത് . ഗതാഗത മന്ത്രിയുടെ നിർദ്ദേശാനുസരണം 15 എം വി ഡി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുകയായിരുന്നു. ഇവരിൽ മൂന്നു ഉദ്യോഗസ്ഥർ റോഡ് ടെസ്റ്റ് പൂർത്തിയാക്കിയെങ്കിലും ഗ്രൗണ്ട് ടെസ്റ്റിൽ പരാജയപ്പെട്ടു.
വിവിധ ജില്ലകളിൽ നിന്നുള്ള 15 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ആയിരുന്നു പരസ്യ വിചാരണ ടെസ്റ്റിൽ പങ്കെടുത്തിരുന്നത്. കഴിഞ്ഞ മൂന്നുമാസമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരെ മോട്ടോർ വാഹന വകുപ്പ് നിരീക്ഷിച്ചുവന്നിരുന്നു. ഇവരിൽ 60 ഓളം ഉദ്യോഗസ്ഥരാണ് ദിവസവും നൂറിലധികം ടെസ്റ്റുകൾ നടത്തിയതായി കണ്ടെത്തിയത്. എങ്ങനെയാണ് ഒരു ദിവസം ഇത്രയും ടെസ്റ്റുകൾ നടത്തിയതെന്ന പരിശോധനയ്ക്കാണ് പരസ്യവിചാരണ നടത്തിയിരുന്നത്. മോട്ടോർ വാഹന വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരാണ് വിചാരണ ടെസ്റ്റിന് നേതൃത്വം നൽകിയിരുന്നത്.
Discussion about this post