ഒമാൻ തീരത്ത് ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാന്റെ റെവല്യൂൽണറി ഗാർഡുകൾ (IRGC) വാണിജ്യ കപ്പലിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. സൈപ്രസ് പതാകയുള്ള ‘ജിഎഫ്എസ് ഗാലക്സി’ (GFS Galaxy) എന്ന കണ്ടെയ്നർ കപ്പലിന് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. ആക്രമണ സമയത്ത് കപ്പലിൽ 11 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 10 ഇന്ത്യക്കാരെ വിജയകരമായി രക്ഷപ്പെടുത്തിയതായും എന്നാൽ ഒരു ഇന്ത്യൻ നാവികനെ നിലവിൽ കാണാതായിട്ടുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. കാണാതായ നാവികനായി ഒമാൻ അധികൃതരുടെ സഹായത്തോടെ തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
അനുമതിയില്ലാത്ത റൂട്ടിലൂടെ സഞ്ചരിച്ചതിനാണ് കപ്പലിന് നേരെ മുന്നറിയിപ്പ് വെടിയുതിർത്തതെന്നാണ് ഇറാന്റെ വാദം. എന്നാൽ ആക്രമണത്തിൽ കപ്പലിന്റെ എഞ്ചിൻ റൂമിന് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും കപ്പലിൽ വൻ തീപിടിത്തമുണ്ടാവുകയും ചെയ്തു. നിയന്ത്രണം വിട്ട കപ്പലിലെ ജീവനക്കാർക്ക് ഒടുവിൽ കപ്പൽ ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ അതീവ ആശങ്കാജനകമാണെന്ന് ഇന്ത്യ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് സമുദ്രപാതകളിലൂടെയുള്ള സ്വതന്ത്രവും തടസ്സമില്ലാത്തതുമായ ചരക്കുനീക്കം പുനഃസ്ഥാപിക്കണമെന്നും, മേഖലയിൽ സമാധാനം കൊണ്ടുവരാൻ നയതന്ത്ര ചർച്ചകളിലൂടെ അടിയന്തരമായി സംഘർഷം ലഘൂകരിക്കണമെന്നും ന്യൂഡൽഹി ആവശ്യപ്പെട്ടു.
മസ്കറ്റിലെ ഇന്ത്യൻ എംബസി ഒമാൻ അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തി വരികയാണെന്നും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമാൻ നൽകുന്ന പിന്തുണയ്ക്ക് ഇന്ത്യ നന്ദി അറിയിച്ചു. അതേസമയം, ജിഎഫ്എസ് ഗാലക്സി കപ്പലിന് നേരെ ഇറാൻ നടത്തിയ ഈ അതിക്രമത്തിന് മറുപടിയായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഈ ആഴ്ചയിലെ തങ്ങളുടെ മൂന്നാമത്തെ സൈനിക ആക്രമണം ഇറാനിലെ താവളങ്ങൾക്ക് നേരെ തൊടുത്തുവിട്ടതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷവും വീണ്ടും അത്യന്തം വഷളായിരിക്കുകയാണ്.












