മലപ്പുറം : ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറിനെതിരെ അധിക്ഷേപ പരാമർശവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മലപ്പുറത്ത് നടന്ന സമരത്തെ കുറിച്ചുള്ള ഗണേഷ് കുമാറിന്റെ നിലപാട് ഒരുതരം വരട്ടുചൊറിയുടെ ഭാഗമാണെന്ന് പിഎംഎ സലാം അഭിപ്രായപ്പെട്ടു. ഗതാഗത മന്ത്രിയുടെ തെറ്റായ പരിഷ്കാരങ്ങൾക്കെതിരെയാണ് സമരം നടന്നത് എന്നും സലാം സൂചിപ്പിച്ചു.
ഗതാഗത മന്ത്രിയുടെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങൾക്കെതിരെ കേരളത്തിലെ എല്ലാ ജില്ലകളിലും സമരം നടന്നു. എന്നിട്ടും മലപ്പുറത്ത് നടന്ന സമരത്തെ മാത്രമാണ് ഗതാഗത മന്ത്രി അധിക്ഷേപിച്ചത്. ഈ നിലപാട് ഒരുതരം വരട്ട് ചൊറിയുടെ ഭാഗമാണ്. ആർടിഒ പരിഷ്കാരത്തിന് അനുസരിച്ച് സൗകര്യമൊരുക്കാതെയും അതിനുള്ള ഫണ്ട് അനുവദിക്കാതെയും ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരെ പ്രയാസപ്പെടുത്തിയ സംഭവമാണ് സമരത്തിന് കാരണമായത് എന്നായിരുന്നു പിഎംഎ സലാം അഭിപ്രായപ്പെട്ടത്.
സിഐടിയു ഉൾപ്പെടെ എല്ലാ സംഘടനകളും ചേർന്നായിരുന്നു സമരം നടത്തിയിരുന്നത്. ഒരു സൗകര്യവും ഒരുക്കാതെ തുഗ്ലക്ക് പരിഷ്കാരം നടപ്പിലാക്കി കഴിഞ്ഞിട്ട് നാട്ടുകാരുടെ നെഞ്ചത്ത് കയറുന്നതിൽ അർത്ഥമില്ല. മലപ്പുറത്തെ സമരത്തെ മാത്രം ആക്ഷേപിച്ചത് മന്ത്രിയുടെ യഥാർത്ഥ സൂക്കേട് എന്താണെന്ന് വെളിപ്പെടുത്തുന്നതാണ്. ഗതാഗത വകുപ്പിലെ കെടുകാര്യസ്ഥത മറച്ചുവെക്കാനാണ് അപ്രായോഗിക പരിഷ്കാരങ്ങളുമായി മന്ത്രി രംഗത്ത് എത്തിയിരിക്കുന്നത് എന്നും പിഎംഎ സലാം കുറ്റപ്പെടുത്തി.
Discussion about this post