ന്യൂഡൽഹി : ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി കോടതി തള്ളി. ഝാർഘണ്ഡ് ഹൈക്കോടതിയാണ് ഹർജി തള്ളിയത്.
ഹേമന്ത് സോറന്റെ ഹർജി പരിഗണിക്കാൻ കഴിഞ്ഞ ദിവസം സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാതിരുന്നതെന്ന് കോടതി ഹേമന്ത് സോറന്റെ അഭിഭാഷകനോട് ചോദിച്ചു. കോടതികൾ എല്ലാവർക്കും വേണ്ടിയാണ്. ഹൈക്കോടതിയാണ് ഭരണഘടനാപരമായ കോടതി. ഇപ്പോൾ ഈ ഹർജി പരിഗണിച്ചാൽ എല്ലാവരുടെയും ഹർജികൾ പരിഗണിക്കേണ്ടതായി വരുമെന്നും കോടതി വ്യക്തമാക്കി. ഹർജിയുമായി ഝാർഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് സോറൻ ഹൈക്കോടതിയെ സമീപിച്ചത്.
600 കോടി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ജനുവരി 31 നാണ് സോറൻ അറസ്റ്റിലായത് . ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളോടൊപ്പം ജെഎംഎം മേധാവിയുടെ കൈവശം 36 ലക്ഷത്തിലധികം രൂപ ഇഡി കണ്ടെടുത്തിരുന്നു. 8.5 ഏക്കർ വിസ്തൃതിയുള്ള ഭൂമി മുൻ മുഖ്യമന്ത്രി സമ്പാദിച്ചതായും ഇത് ക്രിമിനൽ വരുമാനത്തിന്റെ ഭാഗമാണെന്നും ഇഡി ഇയാൾക്കെതിരെ ആരോപിക്കുന്നു.










