ന്യൂഡൽഹി : കാനഡയ്ക്കും ജസ്റ്റിൻ ട്രൂഡോ സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ജസ്റ്റിൻ ട്രൂഡോ സർക്കാർ തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി സംഘടിത കുറ്റവാളികൾക്ക് തുടർച്ചയായി വിസ നൽകുകയാണെന്ന് എസ് ജയശങ്കർ കുറ്റപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ തീവ്രവാദത്തിനും വിഘടന വാദത്തിനും ഈ പ്രവർത്തനങ്ങളുടെ വക്താക്കൾക്കും കാനഡ നിയമസാധുത നൽകുകയാണ് എന്നും അദ്ദേഹം വിമർശിച്ചു.
കുറ്റവാളികളെ വളർത്തുന്ന വിഡ്ഢിത്തമാണ് ജസ്റ്റിൻ ട്രൂഡോ ചെയ്യുന്നത്. ചില രാജ്യങ്ങളിൽ ഇത്തരം കുറ്റവാളികൾ സ്വയം രാഷ്ട്രീയമായി സംഘടിച്ച് ഒരു രാഷ്ട്രീയ ലോബിയായി മാറിയിരിക്കുകയാണ്. കുടിയേറിയ രാജ്യങ്ങളിലെ രാഷ്ട്രീയത്തിൽ തങ്ങ ൾക്ക് ഇടം സൃഷ്ടിക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. യുഎസിൽ ഇത് അത്ര പ്രശ്നമല്ല എങ്കിലും കാനഡയിൽ അധികാരത്തിലിരിക്കുന്ന സർക്കാർ തന്നെ ഇതിനു കൂട്ടുനിൽക്കുകയാണ് എന്നും എസ് ജയശങ്കർ കുറ്റപ്പെടുത്തി.
കുറ്റവാളികളെയും വിഘടനവാദികളെയും സംരക്ഷിക്കുന്നതിൽ കാനഡയാണ് ഇപ്പോൾ ഇന്ത്യയ്ക്ക് ഏറ്റവും വലിയ പ്രശ്നം സൃഷ്ടിക്കുന്നത്. അധികാരത്തിലിരിക്കുന്ന പാർട്ടി തന്നെ വിഘടനവാദികൾക്കും തീവ്രവാദികൾക്കും പിന്തുണ നൽകുകയാണ് കാനഡയിൽ നടക്കുന്നത്. എന്നാൽ അവർ മനസ്സിലാക്കേണ്ട ഒരു കാര്യം ഇത് ഇനി ഒരു വൺവേ സ്ട്രീറ്റ് ആയി ഓടുന്ന ലോകമല്ല. ന്യൂട്ടന്റെ രാഷ്ട്രീയ നിയമം അവിടെയും ബാധകമാകുന്നതാണ്. ഇന്ന് ഈ വിഘടനവാദികൾക്ക് കൂട്ടുനിൽക്കുന്ന കാനഡ സർക്കാർ നാളെ തീർച്ചയായും അതിന്റെ ഫലങ്ങൾ അനുഭവിക്കേണ്ടി വരിക തന്നെ ചെയ്യും എന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി.
Discussion about this post