വയനാട് : വയനാട് അമ്പലവയലിലെ ജനവാസ മേഖലയിൽ പുലിയിറങ്ങി. അമ്പലവയലിലെ ആറാട്ടുപാറയിൽ ആണ് പുലിയെ കണ്ടെത്തിയത്. ജനവാസ മേഖലയിലെത്തിയ പുലി ഒരു വീട്ടിൽ നിന്നും വളർത്തുനായയെ കടിച്ചെടുത്തു കൊണ്ടുപോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പരിഭ്രാന്തിയിലാണ് ആറാട്ടുപാറയിലെയും അമ്പലവയലിലെയും ജനങ്ങൾ.
ആറാട്ടുപാറ സ്വദേശി പി കെ കേളുവിന്റെ വീട്ടിലെ വളർത്തുനായയെ ആണ് പുലി കടിച്ചു കൊണ്ടുപോയത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം നടന്നത്. വീടിനു പുറത്തായി ചങ്ങലയിൽ കെട്ടിയിട്ടിരുന്ന നായയാണ് പുളിയുടെ ആക്രമണത്തിന് ഇരയായത്. ശബ്ദം കേട്ട് വീട്ടുടമസ്ഥൻ പുറത്തിറങ്ങി നോക്കിയപ്പോൾ പുലി ഓടി മറയുന്നത് കാണുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലി വീട്ടിലെ വളർത്തുനായയെ കടിച്ചെടുത്തു കൊണ്ടുപോകുന്നത് കണ്ടെത്തിയത്.
വീട്ടുടമസ്ഥൻ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ വീടിന് സമീപത്തുള്ള പരിസരപ്രദേശങ്ങളിലും വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങിയിരിക്കുന്ന പുലിയെ കൂട് വച്ച് പിടികൂടണം എന്നാണ് നാട്ടുകാർ ആവശ്യമുന്നയിക്കുന്നത്.
Discussion about this post