ന്യൂഡൽഹി : ഗർഭിണി എന്നതിന് പകരം ഇനിമുതൽ ‘പ്രഗ്നന്റ് പേഴ്സൺ’ എന്ന പദം ഉപയോഗിക്കണമെന്ന് സുപ്രീംകോടതി. സ്ത്രീകൾക്ക് മാത്രമല്ല ഗർഭം ധരിക്കാൻ കഴിയുന്നത് എന്നതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനം സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്നത്. ലിംഗ ഭേദം തിരിച്ചറിയാൻ ലിംഗ-നിഷ്പക്ഷ പദാവലി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ആയിരുന്നു സുപ്രീംകോടതി ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവച്ചത്.
ബൈനറി അല്ലാത്ത ചില ആളുകൾക്കും ട്രാൻസ് ജെൻഡറുകൾക്കും ഗർഭം ധരിക്കാൻ കഴിയുന്നതാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഗർഭിണി അഥവാ പ്രഗ്നന്റ് വുമൺ എന്നതിന് പകരമായി ഇനി മുതൽ പ്രഗ്നന്റ് പേഴ്സൺ എന്ന വാക്ക് ഉപയോഗിക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുള്ളത്. 14 വയസ്സുള്ള ഒരു പെൺകുട്ടിയുടെ ഗർഭഛിദ്രവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ ആയിരുന്നു സുപ്രീംകോടതി ഇത്തരത്തിൽ ഒരു നിർണായക പരാമർശം നടത്തിയിട്ടുള്ളത്.
ബലാത്സംഗത്തിന് ഇരയായി ഗർഭം ധരിച്ച 14 വയസ്സുള്ള പെൺകുട്ടിക്ക് ഗർഭഛിദ്രത്തിനായി നേരത്തെ കോടതി അനുമതി നൽകിയിരുന്നു. പ്രായപൂർത്തി ആകാത്തവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഗർഭം ധരിക്കേണ്ടി വരുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കണക്കാക്കിയാണ് സുപ്രീംകോടതി ഗർഭഛിദ്രത്തിനായി അനുമതി നൽകിയിരുന്നത്. എന്നാൽ 31 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കുന്നത് പെൺകുട്ടിയുടെ ആരോഗ്യത്തിന് ഹാനികരമാകും എന്ന മെഡിക്കൽ റിപ്പോർട്ടിനെ തുടർന്ന് ഗർഭഛിദ്രത്തിനുള്ള അനുമതി സുപ്രീംകോടതി പിൻവലിച്ചു.
Discussion about this post