ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ വിശ്വസ്ഥനിൽ നിന്നും ആംആദ്മി വനിതാ നേതാവ് നേരിട്ടത് ക്രൂരമായ ആക്രമണം എന്ന് വ്യക്തമാക്കി മെഡിക്കൽ പരിശോധനാ ഫലം. സ്വാതി മലിവാളിന്റെ മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ആക്രമണത്തിൽ സാരമായ പരിക്കുണ്ടെന്നാണ് പരിശോധനാ റിപ്പോർട്ടിൽ പറയുന്നത്. കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിൽ നിന്നും ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസം സ്വാതി മലിവാൾ വ്യക്തമാക്കിയിരുന്നു. ഈ മൊഴിയോട് ഒപ്പം നിൽക്കുന്നതാണ് മെഡിക്കൽ റിപ്പോർട്ടും.
ബൈഭവ് കുമാർ നിരവധി തവണയാണ് സ്വാതിയെ മുഖത്ത് അടിച്ചത്. ഈ പാടുകൾ മുഖത്തുണ്ട്. കണ്ണിന് താഴെ അടിയേറ്റ് ചതഞ്ഞ പാടുണ്ട്. തലയ്ക്കും അടിയേറ്റിട്ടുണ്ട് കൂർത്ത വസ്തുകൊണ്ട് തലയിൽ അടിച്ചതിന്റെ പാടുകൾ വ്യക്തമാണെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
മർദ്ദനത്തിനിടെ സ്വാതി നിലത്ത് വീണു. ശേഷവും മർദ്ദനം തുടർന്നു. കാലുകൊണ്ട് സ്വാതിയുടെ മുഖത്തും നെഞ്ചിലും കാലിലും ചവിട്ടി. ഇതിൽ ആന്തരികമായ പരിക്കുകൾ ഉണ്ട്. ആശുപത്രിയിൽ എത്തിയപ്പോൾ തുടയിലും അടിവയറിലും കഴുത്തിലും വേദനയുള്ളതായി സ്വാതി ഡോക്ടർമാരെ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ശരീരത്തിലെ പല പരിക്കുകളും സാരമുള്ളത് ആണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം സ്വാതിയുടെ പരാതിയിൽ ബൈഭവിനെതിരെ ഡൽഹി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വാതിയുടെ പരാതിയിലാണ് പോലീസ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സ്വാതിയ്‌ക്കെതിരെ വീട്ടിലേക്ക് അതിക്രമിച്ചു കടന്നതിന് ബൈഭവും പരാതി നൽകിയിട്ടുണ്ട്.
Discussion about this post