കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് സർക്കാരിന് വൻ തിരിച്ചടി. 2010ന് ശേഷം ബംഗാളിൽ ഒബിസി വിഭാഗത്തിലേക്ക് മാറ്റം നൽകിയ എല്ലാ സർട്ടിഫിക്കറ്റുകളും റദ്ദാക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. അനർഹരായ വ്യക്തികൾ അനധികൃതമായി സംവരണ ക്വാട്ടയിൽ പ്രവേശിച്ചതായുള്ള കണ്ടെത്തലിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.
2011ലായിരുന്നു പശ്ചിമബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയത്. തുടർന്ന് 42 ഓളം വിഭാഗങ്ങളെ സർക്കാർ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഈ തീരുമാനമാണ് കൊൽക്കത്ത ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ജസ്റ്റിസ് തപബ്രത ചക്രവർത്തി, ജസ്റ്റിസ് രാജശേഖർ മന്ത എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ച് ആണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
കൊൽക്കത്ത ഹൈക്കോടതിയുടെ വിധി ബിജെപിയുടെ ഗൂഢാലോചനയാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. എന്തുവന്നാലും ഒബിസി സംവരണം തൃണമൂൽ സർക്കാർ നടപ്പിലാക്കും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി നടത്തുന്ന ഗൂഢാലോചനയാണ് ഈ കോടതി വിധി . ഈ കാവി പാർട്ടിക്ക് എങ്ങനെയാണ് ഇത്രയും ചങ്കൂറ്റം കാണിക്കാൻ കഴിയുന്നത്? എന്നും മമത ചോദ്യമുന്നയിച്ചു.
Discussion about this post