ന്യൂഡൽഹി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 8 പ്രവർത്തകർക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. മദ്രാസ് ഹൈക്കോടതി ആയിരുന്നു 8 പിഎഫ്ഐ പ്രവർത്തകർക്ക് ജാമ്യം നൽകിയിരുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രിവൻഷൻ ആക്ട് പ്രകാരം കേസ് എടുത്തതിനെ തുടർന്ന് ജയിലിൽ കഴിഞ്ഞിരുന്ന പിഎഫ്ഐ പ്രവർത്തകർക്കാണ് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.
മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നത്. കഴിഞ്ഞ ഒക്ടോബർ 19ന് ആയിരുന്നു പിഎഫ്ഐ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചിരുന്നത്. ദേശീയ സുരക്ഷ എന്നത് എപ്പോഴും പരമപ്രധാനമായ കാര്യമാണെന്നും തീവ്രവാദ പ്രവർത്തനങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും നിരോധിക്കണമെന്നും എൻഐഎ നൽകിയ ഹർജി പരിഗണിക്കവേ സുപ്രീം കോടതി വ്യക്തമാക്കി.
സുപ്രീംകോടതി ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് ആണ് പിഎഫ്ഐ പ്രവർത്തകരുടെ ജാമ്യം റദ്ദാക്കിയത്. 2022 സെപ്റ്റംബറിൽ എൻഐഎ അറസ്റ്റ് ചെയ്തിരുന്ന തമിഴ്നാട് സ്വദേശികളായ ബർക്കത്തുള്ള ഇദ്രിസ്, മുഹമ്മദ് അബു താഹിർ, ഖാലിദ് മുഹമ്മദ്, സയ്യിദ് ഇസ്ഹാഖ്, ഖാജ മൊഹിദീൻ, യാസർ അറാഫത്ത്, ഫയാസ് അഹമ്മദ് എന്നിവർക്ക് അനുവദിച്ച ജാമ്യമാണ് റദ്ദാക്കിയിട്ടുള്ളത്. 8 പേരും ഉടൻതന്നെ കീഴടങ്ങണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post