പ്രതിരോധ രംഗത്ത് ഒരുകാലത്ത് ഉപഭോക്താക്കളായിരുന്ന ഭാരതം ഇന്ന് നിർമ്മാതാക്കളായി മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി രാജ്യങ്ങൾക്ക് തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളും യുദ്ധ സാമഗ്രികളും ഇന്ത്യ വിതരണം ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ പല രാജ്യങ്ങളും വീണ്ടും ആയുധങ്ങൾക്കായി നമ്മെ സമീപിക്കാറുമുണ്ട്. ഇതിൽ പ്രധാനിയാണ് ഫിലിപ്പീൻസ്. ഇന്ത്യൻ നിർമ്മിത ഹെലികോപ്റ്ററാണ് ഇക്കുറി ഫിലിപ്പീൻസ് ആവശ്യപ്പെടുന്നത്.
തദ്ദേശീയമായി നിർമ്മിച്ച അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾക്കായുള്ള താത്പര്യമാണ് ഫിലിപ്പീൻസ് ഇന്ത്യയെ അറിയിയിച്ചിട്ടുള്ളത്. അടുത്തിടെ ഇന്ത്യയുടെ മൂന്ന് യുദ്ധ കപ്പലുകൾ മനിലയിൽ നങ്കൂരമിട്ടിരുന്നു. ഈ വേളയിൽ ആയിരുന്നു ഫിലിപ്പീൻസ് നാവിക സേന ഹെലികോപ്റ്ററുകൾക്കായുള്ള സന്നദ്ധത പ്രകടമാക്കിയത്. ഐഎൻഎസ് ഡൽഹി, ഐഎൻഎസ് ശക്തി, ഐഎൻഎസ് കിൽത്താൻ എന്നീ യുദ്ധകപ്പലുകളാണ് വിന്യസിച്ചിരുന്നത്. ഇതിൽ ഐഎൻഎസ് ശക്തിയായിരുന്നു അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ വഹിച്ചിരുന്നത്.
ധ്രുവ് ഹെലികോപ്റ്ററുകളാണ് ഫിലിപ്പീൻസിന് ആവശ്യം എന്നാണ് സൂചന. കഴിഞ്ഞ വർഷം ഇന്ത്യയിൽ എത്തിയ ഫിലിപ്പീൻ കോസ്റ്റ് ഗാർഡ് മേധാവി ഗോവയിലേക്ക് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ ആയ എംകെ III യിൽ യാത്ര ചെയ്തിരുന്നു. ഹെലികോപ്റ്ററിന്റെ കരുത്ത് നേരിട്ട് അറിഞ്ഞതോടെയായിരുന്നു ഇന്ത്യയെ സമീപിക്കാനുള്ള തീരുമാനം എന്നും സൂചനയുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ധ്രുവ് ഹെലികോപ്റ്ററുകളുടെ മറ്റൊരു പതിപ്പാണ് എം.കെ 111. മൾട്ടി റോൾ- മൾട്ടി മിഷൻ ഹെലികോപ്റ്ററായ എം.കെ 111 യെ 5.5 ടൺ കാറ്റഗറിയിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം സമുദ്ര മേഖലകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയും ഫിലിപ്പീൻസും തമ്മിൽ കരാറുകളിൽ ഒപ്പുവച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഹെലികോപ്റ്ററുകൾ വാങ്ങുന്നത്. സെക്കന്റ് തോമസ് ഷോൾ മേഖലയിൽ അടുത്തിടെ ചൈന സാന്നിദ്ധ്യം വർ്ദ്ധിപ്പിച്ചിരുന്നു. ഇത് പ്രതിരോധിക്കുകയാണ് ഹെലികോപ്റ്ററുകൾ സ്വന്തമാക്കുന്നതിലൂടെ ഫിലിപ്പീൻസ് ലക്ഷ്യമിടുന്നത്.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് ഹെലികോപ്റ്ററുകളുടെ നിർമ്മാതാക്കൾ. ഫിലിപ്പീൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഹെലികോപ്റ്ററുകൾക്കും മറ്റ് യുദ്ധ വിമാനങ്ങൾക്കുമായി താത്പര്യം പ്രകടിപ്പിക്കുന്നത് എച്ച് എ എല്ലിനെ സംബന്ധിച്ചും നിർണായകമാണ്. പ്രതിവർഷം 30 മുതൽ 90 വരെ ഹെലികോപ്റ്ററുകൾ നിർമ്മിക്കാൻ എച്ച് എ എല്ലിന് കഴിയും.
300 ലധികം അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളാണ് ഇന്ത്യൻ പ്രതിരോധ സേനകൾ പ്രവർത്തിപ്പിക്കുന്നത്. നിലവിൽ എംകെ 4 ഹെലികോപ്റ്ററുകൾക്ക് ആയുധക്കരുത്ത് നൽകി കൊണ്ടുള്ള പുതിയ പതിപ്പിന്റെ പണിപ്പുരയിലുമാണ് എച്ച് എ എൽ. അടുത്തിടെ ഇന്ത്യയുടെ സൂപ്പർ സോണിക് ക്രൂസ് മിസൈലായ ബ്രഹ്‌മോസ് ഫിലിപ്പീൻസിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഹെലികോപ്റ്ററുകളും ആവശ്യപ്പെടുന്നത്. ഇന്ത്യയുടെ പണിപ്പുരയിൽ നിർമ്മിച്ച പ്രതിരോധ ആയുധങ്ങളുടെ കരുത്തിന് ലോകരാജ്യങ്ങൾക്കിടയിൽ പ്രിയമേറുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
Discussion about this post