അഹമ്മദാബാദ് ;അഹമ്മദാബാദിൽ പിടിയിലായ ഐഎസ് ഭീകരർ പല തവണ ഇന്ത്യയിലെത്തിയതായി ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) വ്യക്തമാക്കി. അറസ്റ്റിലായ നാല് ഭീകരരിൽ രണ്ട് പേർ 40 തവണയോളം ഇന്ത്യയിൽ വന്നിട്ടുണ്ടെന്ന് എടിഎസിന് തെളിവുകൾ ലഭിച്ചു.
ശ്രീലങ്കക്കാരായ മുഹമ്മദ് നുസ്രത്ത് (33), മുഹമ്മദ് ഫാരിസ് (35), മുഹമ്മദ് നഫ്രാന്‍ (27), മുഹമ്മദ് റഷ്ദീന്‍ (43) എന്നിവരെയാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റു ചെയ്തത്.
നുസ്രത്തും, നഫ്രാനും ഇടയ്ക്കിടെ ഇന്ത്യ സന്ദർശിക്കാറുണ്ടായിരുന്നു, മറ്റ് രണ്ട് പേരും ആദ്യമായിട്ടാണ് ഇന്ത്യയിലെത്തുന്നത്. നുസ്രത്ത് 38 തവണയും നഫ്രാൻ 40 തവണയും ഇന്ത്യയിൽ വന്നിട്ടുണ്ട്. ഇവർക്ക് ശക്തമായ ഭീകരവാദ ബന്ധങ്ങളുണ്ടെന്നും എടിഎസ് പോലീസ് സൂപ്രണ്ട് (എസ്പി) സുനിൽ ജോഷി അഹമ്മദാബാദിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്വർണക്കടത്ത് കേസിലും മയക്കുമരുന്ന് കേസിലും നുസ്രത്ത് നേരത്തെ അറസ്റ്റിലായിരുന്നു. മയക്കുമരുന്നു കടത്തിൽ പങ്കുണ്ടെന്ന് നഫ്രാൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. റഷ്ദീനും,ഫാരീസും മയക്കുമരുന്നു കടത്തിലെ പ്രധാന പങ്കാളികളാണ്. മൂന്നു കേസുകൾ നേരത്തെ തന്നെ റഷ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദ്വീപുകളിലേക്ക് മയക്കുമരുന്നു എത്തിക്കുന്നതിലെ പ്രധാനിയാണ് ഫാരിസെന്നും എസ്പി പറഞ്ഞു.
ഐഎസ് തലവൻ അബൂബക്കർ ബാഗ്ദാദി കാണിച്ചു കൊടുത്ത വഴിയിലൂടെയാണ് നാലുപേരും സഞ്ചരിച്ചത്. നാല് പേരും ടെലഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ വഴി ഐഎസ് തലവൻമാരെ ബന്ധപ്പെട്ടിരുന്നതായും അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചു.
സംഭവത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘത്തില്‍ നിന്ന് ശ്രീലങ്ക വിവരങ്ങള്‍ ആരാഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ശ്രീലങ്കന്‍ പൊതുസുരക്ഷാ മന്ത്രി തിരന്‍ അലൈസ് ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ.പി.എല്‍ പ്ലേ ഓഫ് മത്സരത്തിനായി മൂന്ന് ടീമുകള്‍ അഹമ്മദാബാദില്‍ എത്താനിരിക്കെയായിരുന്നു ഐഎസ്ഭീകരരെ ഗുജറാത്ത് എടിഎസ് പിടികൂടുന്നത്. വിമാനത്താവളത്തിന് ബോംബ് ഭീഷണിയുണ്ടായതിന് പിന്നാലെയാണ് സംഭവം. ജൂതന്മാരെയും ക്രിസ്ത്യാനികളെയും ബിജെപി, ആര്‍എസ്എസ് നേതാക്കളെയും ലക്ഷ്യമിട്ട് ചാവേര്‍ ആക്രമണത്തിന് ഭീകരർ പദ്ധതിയിട്ടിരുന്നതായാണ് അറിയുന്നത്.
Discussion about this post