ലാഭനഷ്ടക്കണക്കുകളുടെ ലോകമാണ് ബിസിനസ്. കളമെറിഞ്ഞ് കളിച്ചാലും ഭാഗ്യനിർഭാഗ്യങ്ങൾ വിധിമാറ്റിയെഴുതുന്നയിടം. ബിസിനസ് ലോകം സ്വപ്‌നം കാണുന്നവർക്ക് മുൻപേ ആ വഴി നടന്നവരുടെ കഥകൾ വലിയ പാഠങ്ങളാണ് നൽകുന്നത്. അത്തരത്തിൽ യുവതലമറുയ്ക്ക് തന്നെ വലിയ പ്രചോദനമായി തീർന്നിരിക്കുന്ന രണ്ട് ചെറുപ്പക്കാരാണ് സുമിത്തും നീരജും.
ഉപയോഗശൂന്യമെന്ന് കരുതിയിരുന്ന ഫ്‌ളാറ്റിൽ നിന്ന് 17,000 കോടിയുടെ സാമ്രാജ്യം വളർത്തിയെടുത്ത വിജയഗാഥയാണ് ഈ സുഹൃത്തുക്കൾക്ക് പറയാനുള്ളത്. 2018 ലാണ് സുമിത് ഗുപ്തയുടെയും നീരജ് ഖണേൽവാളിന്റെയും ജീവിതം മാറ്റിമറിച്ച തീരുമാനം ഉണ്ടാവുന്നത്. ഐഐടി ബോംബെ വിദ്യാർത്ഥിയായിരുന്ന സുമിത് ഗുപ്തയെ ബിസിനസ് ലോകം എന്നും ആകർഷിച്ചിരുന്നു.
സോണിയിൽ ജോലി ചെയ്യുന്ന സമയത്തും എങ്ങനെ ഒരു ബിസിനസ് ആരംഭിക്കാം എന്ന ചിന്തയായിരുന്നു ആ ചെറുപ്പക്കാരന്റെ മനസ് നിറയെ. ഈ സമയത്താണ് ബിറ്റ്‌കോയിൻ വലിയ ചർച്ചാവിഷയമാകുന്നത്. എന്നാൽ അന്ന് സുമിത്തിന്റെ കണ്ണുടക്കിയത് ബ്ലോക്ക് ചെയിൻ എന്ന സാങ്കേതിക വിദ്യയിലായിരുന്നു. ഇത് തന്നെ വഴിയെന്ന് ഉറപ്പിച്ച സുമിത്തിന്റെ കൂടെ സുഹൃത്ത് നീരജും കൂടി. അങ്ങനെ മുംബൈയിലെ ഒരു പൊട്ടിപ്പൊളിഞ്ഞ ഫ്‌ളാറ്റ് മുറിയിൽ അവർ ബിസിനസ് ജീവിതം ആരംഭിച്ചു. കോയിൻ ഡിസിഎസ് എന്ന ക്രിപ്‌റ്റോ ഇൻവെസ്റ്റിംഗ് പ്ലാറ്റ്‌ഫോമിന്റെ ജനനം അങ്ങനെയാണ്. മുംബൈയിലെ ആ ഉപയോഗശൂന്യമെന്ന് കരുതിയിരുന്ന ആ ഫ്‌ളാറ്റായിരുന്നു കമ്പനിയുടെ ആസ്ഥാനവും ബ്രയിൻ ഫാക്ടറിയുമെല്ലാം. ഇന്ത്യയിൽ ക്രിപ്‌റ്റോ കറൻസി എന്ന് കേട്ടിട്ടുപോലുമില്ലാത്ത ആ സമയത്ത് രണ്ട് യുവാക്കൾ ആരംഭിച്ച ഈ സംരഭത്തെ എല്ലാവരും സംശയത്തോടെ നോക്കി.
കോവിഡ് കാലത്ത് പലരുടെയും ബിസിനസിന് തളർച്ച നേരിട്ടപ്പോൾ സുമിത്തിന്റെയും നീരജിന്റെയും സാമ്രാജ്യം വളർന്നു. മഹാമാരിസമയത്ത് എല്ലാവരും പരമ്പരാഗത രീതിയിൽ നിന്ന് മാറി പുതിയ വരുമാനമാർഗങ്ങൾ തപ്പിയിറങ്ങി കോയിൻ ഡിസിഎക്‌സിലെത്തിയത് വലിയ വഴിത്തിരിവായി. 2021 ഓടെ കമ്പനി 1.1 ബില്യൺ ഡോളർ മൂല്യം കൈവരിച്ചു. ഇന്ത്യയിലെ ആദ്യത്തെ ക്രിപ്‌റ്റോ കറൻസി യൂണികോൺ ആയി കോയിൻ ഡിസിഎക്‌സ് മാറി. ഇന്ന് 600 ലധികം പേരുടെ തൊഴിൽദാതാവാണ് ഈ കമ്പനി. 1.5 കോടി ഉപയോക്താക്കൾ കോയിൻ ഡിസിഎക്‌സ് ഉയോഗപ്പെടുത്തുന്നു. ഇന്ന് 17,000 കോടിയിലധികമാണ് കമ്പനി മൂല്യം.
Discussion about this post