നാവികസേനയുടെ മൂന്ന് ഡിസ്ട്രോയർ ക്ലാസ് കപ്പലുകൾ തെക്കൻ ചൈനാ കടലിൽ തങ്ങളുടെ വിന്യാസം പൂർത്തിയാക്കിയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗൈഡഡ്-മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് ഡൽഹി, ഫ്ലീറ്റ് ടാങ്കർ ഐഎൻഎസ് ശക്തി, അന്തർവാഹിനി വിരുദ്ധ വാർഫെയർ കോർവെറ്റ് ഐഎൻഎസ് കിൽത്താൻ എന്നിവയാണ് ഇന്ത്യ ഇപ്പോൾ തെക്കൻ ചൈനാ കടലിൽ വിന്യസിച്ചിരിക്കുന്നത്.
തെക്ക് പടിഞ്ഞാറ് മലാക്ക കടലിടുക്ക് മുതൽ വടക്കുകിഴക്ക് തായ്‌വാൻ കടലിടുക്ക് വരെ വ്യാപിച്ചുകിടക്കുന്ന പസഫിക് സമുദ്രത്തിൻ്റെ ഭാഗമായ ഒരു ചെറിയ കടലാണ് ദക്ഷിണ ചൈനാ കടൽ. ചൈന, തായ്‌വാൻ, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണെ, ഇന്തോനേഷ്യ, സിംഗപ്പൂർ, കംബോഡിയ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവയാണ് ദക്ഷിണ ചൈനാ കടലിൻ്റെ തീരദേശ രാജ്യങ്ങൾ.
എണ്ണയും പ്രകൃതിവാതകവും, മൽസ്യ സമ്പത്തും ഉൾപ്പെടെ പ്രകൃതി വിഭവങ്ങളുടെ സമ്പന്നമായ ഉറവിടമാണീ പ്രദേശം. കൂടാതെ വളരെ തിരക്കേറിയ ഒരു അന്താരാഷ്‌ട്ര ജലപാതയാണ് തെക്കൻ ചൈനാ കടൽ, ഏതാണ്ട് 5 ട്രില്യൺ ഡോളറിലധികമാണ് ഇത് വഴിയുള്ള ആഗോള വ്യാപാരം. അത് കൂടാതെ ചൈനയുടെ നേരിട്ടുള്ള അയൽപക്കം എന്നും ഈ പ്രദേശത്തെ കുറിച്ച് പറയാം
അങ്ങനെയുള്ള ഒരു സ്ഥലത്തേക്കാണ് ഇന്ത്യ തങ്ങളുടെ മൂന്ന് യുദ്ധ കപ്പലുകൾ വിന്യസിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ വളരെയധികം തന്ത്ര പരമായ പ്രാധാന്യമാണ് ഇന്ത്യയുടെ ഈ നീക്കത്തിന് കൽപ്പിക്കപ്പെടുന്നത്. ചൈന ഭാരതത്തിനെതിരെ നടത്തുന്ന നീക്കങ്ങൾക്ക് മറു നീക്കമായും ഈ നടപടി വിലയിരുത്തപ്പെടുന്നുണ്ട്.
സമാധാന ശ്രമങ്ങൾ ഇരു രാജ്യങ്ങളുടെയും ഭാഗത്ത് നിന്നും കൊണ്ട് പിടിച്ചു നടക്കുന്നുണ്ടെങ്കിലും, സംശയത്തിന്റെ കണ്ണുകൾ കൊണ്ടാണ് ഇന്ത്യ ചൈനയെ കാണുന്നത്. പൂർവ്വ കാല അനുഭവങ്ങൾ അത് ശരിവയ്ക്കുകയും ചെയ്യുന്നുണ്ട് എന്നാണ് യാഥാർത്ഥ്യം.
എന്നാൽ എന്താണ് ഇപ്പോൾ ഇന്ത്യ നടത്തിയ നീക്കത്തിന്റെ പ്രസക്തി? ഇന്ത്യ ഫിലിപ്പൈൻസിന് നൽകിയ ബ്രഹ്മോസ് മിസ്സൈലുകൾക്ക് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ. ഇന്ത്യൻ മഹാസമുദ്രത്തിൽ നമ്മുടെ അയൽ രാജ്യങ്ങളിൽ ചിലരെ കൂട്ട് പിടിച്ചു കൊണ്ട് ചൈന നടത്തുന്ന നടപടികൾക്ക് തിരിച്ചടിയാണോ ഇപ്പോൾ ഇന്ത്യ ചെയ്തിരിക്കുന്നത്, തുടങ്ങിയ ചോദ്യങ്ങൾ വളരെയധികം പ്രസക്തമാണ്
ഇന്ത്യൻ മഹാസമുദ്രത്തിൽ തന്ത്രപരമായി വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു പ്രദേശമാണ് മാലിദ്വീപ്. അതിന്റെ തന്ത്രപരമായ പ്രാധാന്യം മനസിലാക്കി കൊണ്ട് തന്നെ ദ്വീപു രാഷ്ട്രത്തിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ചൈന കുറച്ചു കാലമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മാലിദ്വീപിലെ പുതിയ പ്രസിഡന്റ് മുഹമ്മദ് മുയ്‌സു അധികാരത്തിൽ എത്തിയതോടെ ഇതിൽ ഒരു വലിയ അളവ് വരെ ചൈന വിജയിച്ചു എന്ന് പറയേണ്ടി വരും.
ഭൂവിസ്തൃതിയുടെ കാര്യം എടുത്താൽ ഏറ്റവും ചെറിയ ഏഷ്യൻ രാജ്യമാണെങ്കിലും, ലോകത്തിലെ ഏറ്റവും ചിതറിക്കിടക്കുന്ന രാജ്യങ്ങളിലൊന്നാണ് മാലിദ്വീപ്. ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ മധ്യത്തിൽ ഒരു മതിൽ കണക്കെ നിലനിൽക്കുന്ന ഈ രാജ്യം അതിന്റെ വലുപ്പത്തെക്കാളും സാമ്പത്തിക സ്ഥിതിയെക്കാളും കൂടുതൽ അതിന്റെ തന്ത്രപ്രധാനമായ സ്ഥാനം കൊണ്ടാണ് പ്രസക്തമാകുന്നത്
ഈ ദ്വീപ് ശൃംഖലയുടെ തെക്ക്, വടക്ക് ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന രണ്ട് പ്രധാന കടൽ പാതകൾ ഉണ്ട്.
പശ്ചിമേഷ്യയിലെ ഏദൻ ഉൾക്കടലിനും ഹോർമുസ് ഉൾക്കടലിനും തെക്കുകിഴക്കൻ ഏഷ്യയിലെ മലാക്ക കടലിടുക്കിനും ഇടയിലുള്ള സമുദ്ര വ്യാപാര പ്രവാഹത്തിന് ഈ കടൽപാതകൾ നിർണായകമാണ്.
ആഗോള വ്യാപാരത്തിൻ്റെയും ഊർജ പ്രവാഹത്തിൻ്റെയും പ്രധാന ഹൈവേയായി ഇന്ത്യൻ മഹാസമുദ്രം കണക്കാക്കപ്പെടുമ്പോൾ, മാലദ്വീപ് ഫലത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള ഒരു ടോൾ ഗേറ്റായാണ് നിലകൊള്ളുന്നത്.
അത് കൊണ്ട് തന്നെ എന്തൊക്കെ പറഞ്ഞാലും മാലിദ്വീപിനെ അങ്ങനെയങ് ഉപേക്ഷിക്കാൻ ഇന്ത്യക്ക് പറ്റാത്തത്.
പക്ഷെ ഇന്ത്യക്ക് മാലിദ്വീപിന്റെ രൂപത്തിൽ ചെറുതായെങ്കിലും ഒരു പണി തന്ന ചൈനയെ അങ്ങനെയങ് വെറുതെ വിടാനും നമ്മൾ ഉദ്ദേശിച്ചിട്ടില്ല.
ഇന്ത്യയുടെ തട്ടകത്തിൽ കയറി ചൈന കളിക്കാൻ നോക്കുമ്പോൾ അവരുടെ തട്ടകത്തിൽ പോയി പണി കൊടുക്കുക എന്നല്ലാതെ നമ്മുടെ മുമ്പിൽ വേറെ വഴികളില്ല. കളി തുടങ്ങിയത് ഇന്ത്യ അല്ലെങ്കിലും അത് തീർക്കുന്നത് ഇന്ത്യ ആയിരിക്കും എന്ന് തന്നെയാണ് നമ്മുടെ കാഴ്ചപ്പാട്.
അതിന്റെ ഭാഗമായി തന്നെയാണ് ചൈനയുടെ ഉമ്മറത്ത്, അതായത് തെക്കൻ ചൈനാ കടലിൽ തന്നെ ഇന്ത്യൻ നാവിക സേനയുടെ മൂന്ന് കപ്പലുകൾ നങ്കൂരമിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യ ഫിലിപ്പൈൻസിന് ബ്രഹ്മോസ് മിസൈലുകൾ കൈമാറ്റം ചെയ്തതും ഇതോടു കൂടെ കൂട്ടിവായിക്കേണ്ടതാണ്.
ഫിലിപ്പൈൻസിനെ കൂടാതെ വിയറ്റ്നാമും ഇന്ത്യയിൽ നിന്നും ബ്രഹ്മോസ് മിസ്സൈലുകൾ വാങ്ങുവാൻ വേണ്ടി നിൽക്കുകയാണ്.
ഈ രാജ്യങ്ങളൊക്കെ തെക്കൻ ചൈനാ കടലിലാണ് സ്ഥിതി ചെയ്യുന്നത് എന്നും, ഇവരൊക്കെയായി ചൈനക്ക് അതിർത്തി തർക്കങ്ങൾ ഉണ്ടെന്നും ചേർത്ത് വായിക്കുമ്പോൾ മാത്രമേ, ഇന്ത്യയുടെ മൂന്ന് കപ്പലുകളും നമ്മൾ നൽകിയ ബ്രഹ്മോസ് മിസ്സൈലുകളുടെയും പ്രാധാന്യം മനസിലാവുകയുള്ളൂ
അതായത് മാലിദ്വീപ് വഴിയും പാകിസ്താൻ വഴിയും ഇന്ത്യയെ കയറി ചൊറിയാൻ നിൽക്കരുത്, അങ്ങനെ ചെയ്താൽ നിങ്ങളെ കയറി മാന്താൻ ഞങ്ങൾ മടിക്കില്ല എന്ന കൃത്യമായ സൂചനയാണ് തെക്കൻ ചൈനാ കടലിൽ ഇന്ത്യ നൽകിയിരിക്കുന്നത്.
സൂചന കണ്ട് പഠിച്ചാൽ എല്ലാവര്ക്കും നല്ലത്
Discussion about this post