പാലക്കാട് : ആംബുലൻസിന് വേണ്ടി നാലു മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്ന വയോധികൻ ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചു. അട്ടപ്പാടി മേലെ ഭൂതയാർ ഊരിലെ ചെല്ലൻ എന്ന 56 വയസ്സുകാരനാണ് മരിച്ചത്. വനത്തിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ എത്തിച്ച ചെല്ലനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനായി ഐസിയു സൗകര്യം ഉള്ള ആംബുലൻസ് ലഭിക്കാഞ്ഞതാണ് ചികിത്സ വൈകാൻ കാരണമായത്.
വനത്തിൽ ആടുമേക്കാൻ പോയ ചെല്ലനെ ദീർഘനേരമായിട്ടും കാണാഞ്ഞതിനെ തുടർന്ന് സമീപവാസികൾ നടത്തിയ തിരച്ചിലിലാണ് വനത്തിൽ ബോധരഹിതനായി കണ്ടെത്തിയത്. ഒന്നര കിലോമീറ്ററോളം കാൽനടയായി ചുമന്നു കൊണ്ടാണ് ഇദ്ദേഹത്തെ ആംബുലൻസിന് സമീപത്ത് എത്തിച്ച് കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എന്നാൽ ഗുരുതരാവസ്ഥയിൽ ആയതിനാൽ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിർദ്ദേശിച്ചെങ്കിലും ഐസിയു സൗകര്യമുള്ള ആംബുലൻസ് ലഭിക്കാനായി നാലു മണിക്കൂർ കാത്തിരിക്കേണ്ടി വരികയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ചെല്ലൻ മരിച്ചത്.
Discussion about this post