ന്യൂഡൽഹി: മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വീണ്ടും തിരിച്ചടി നേരിട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഈ സാഹചര്യത്തിൽ ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിക്കുന്ന ജൂൺ രണ്ടിന് തന്നെ കെജ്രിവാൾ ജയിലിലേക്ക് മടങ്ങണം.
ഏഴ് ദിവസത്തേക്ക് കൂടി കാലാവധി നീട്ടി നൽകണം എന്ന് ആവശ്യപ്പെട്ടാണ് കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും, ഇതിന്റെ ഭാഗമായുള്ള പരിശോധനകൾക്കായി കാലാവധി നീട്ടി നൽകണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ കോടതി തള്ളുകയായിരുന്നു. കേസിൽ ജാമ്യത്തിനായി കെജ്രിവാളിന് വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിർദ്ദേശം നൽകി.
ഈ മാസം 10 നായിരുന്നു അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കണമെന്ന ആവശ്യം അംഗീകരിച്ചുകൊണ്ടായിരുന്നു അനുകൂല വിധി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാൻകർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Discussion about this post