ന്യൂഡൽഹി: എൻഡിഎയുടെ വിജയം പ്രഖ്യാപിച്ചുകൊണ്ടുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കോൺഗ്രസ് വനിതാ നേതാവും എംപിയുമായ സോണിയാ ഗാന്ധി. എക്‌സിറ്റ് പോൾ ഫലങ്ങളുടെ നേർ വിപരീത ഫലമാണ് ഉണ്ടാകാൻ പോകുന്നത് എന്ന് സോണിയാ ഗാന്ധി പറഞ്ഞു. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ നൂറാം ജന്മവാർഷികത്തോട് അനുബന്ധിച്ച് ആദരവ് അർപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.
ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തങ്ങൾ തന്നെ ജയിക്കും. കാത്തിരുന്ന് കാണൂ. ഇക്കുറി എക്‌സിറ്റ് പോളുകളുടെ വിപരീത ഫലമാകും ഉണ്ടാകുകയെന്നും സോണിയാ ഗാന്ധി പറഞ്ഞു.
എക്‌സിറ്റ് പോൾ ഫലങ്ങൾ എന്നത് മോദിയുടെ പോൾ ആണെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇൻഡി സഖ്യം അധികാരത്തിൽ വരുമെന്ന് സോണിയ ഗാന്ധിയും ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്. എൻഡിഎയുടെ വിജയത്തെക്കുറിച്ചുള്ള പ്രവചനങ്ങളെ എക്‌സിറ്റ് പോൾ എന്ന് വിളിക്കാൻ കഴിയില്ല. അത് മോദിയുടെ പോളാണ്. ഇത് ഭാവനയാണെന്‌നും രാഹുൽ പറഞ്ഞിരുന്നു.
മൂന്നാംവട്ടവും എൻഡിഎ അധികാരത്തിൽ വരുമെന്നായിരുന്നു മുഴുവൻ എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. എൻഡിഎയെ നേരിടാൻ ഇൻഡി സഖ്യം രൂപീകരിച്ചിട്ടും സീറ്റുകളുടെ എണ്ണത്തിൽ നേട്ടം ഉണ്ടാക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും എക്‌സിറ്റ് പോളുകൾ വ്യക്തമാക്കുന്നു. എൻഡിഎ ഇക്കുറി 400 ലധികം സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ഇതിൽ ബിജെപി ഒറ്റയ്ക്കായി 320 ഓളം സീറ്റുകൾ നേടുമെന്നും പ്രവചനമുണ്ട്.
Discussion about this post