ശ്രീനഗർ: ജമ്മുകശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകരരർ. പാകിസ്താൻ പിന്തുണയുള്ള ദി റെസിസ്റ്റന്റ് ഫ്രണ്ട് (ടിആർഎഫ്) ആണ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് വന്നിരിക്കുന്നത്. സംഭവത്തെ തുടർന്ന് ആക്രമികൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ശക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യെ ചുമതലപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ആക്രമണമുണ്ടായത്. പോണി പ്രദേശത്തെ തെര്യത്ത് ഗ്രാമത്തിൽ വെച്ചാണ് സംഭവം. ഒരു കുഞ്ഞ് ഉൾപ്പെടെ പത്ത് പേരാണ് കൊല്ലപ്പെട്ടത്. 33 പേർക്ക് പരിക്കേറ്റു. ശിവ് ഖോരി ക്ഷേത്രത്തിൽ നിന്നും മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പായ കത്രയിലേക്ക് മടങ്ങും വഴിയാണ് സംഭവം. പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരർ ബസിന് നേരെ വെടിയുതിർക്കുകയും നിയന്ത്രണം വിട്ട് കൊക്കയിലേക്ക് വീഴുകയായിരുന്നു.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ തിരച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ ചെയ്തുവരികയാണെന്ന് റിയാസി ഡിസിപി വിശേഷ് പൗൾ മഹജൻ വ്യക്തമാക്കി. ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് പരിക്കേറ്റത്.
Discussion about this post