ന്യൂഡൽഹി: രാജ്യസഭാംഗം സ്വതി മലിവാളിനെ മർദ്ദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കൂടുതൽ വകുപ്പുകൾ ചേർത്ത് ഡൽഹി പോലീസ്. തെളിവ് നശിപ്പിച്ചതിനും തെറ്റായ വിവരം നൽകിയതിനും ഐപിസിയിലെ 201-ാം വകുപ്പാണ് ചേർത്തിരിക്കുന്നത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, ബലപ്രയോഗം, ഭീഷണിപ്പെടുത്തൽ, എന്നീ വകുപ്പുകൾ പ്രകാരം മെയ് 16നാണ് ബൈഭവിനെതിരെ ഡൽഹി പോലീസ്് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
മെയ് 18ന് കെജ്രിവാളിന്റെ വസതിയിൽ നിന്നും ബൈഭവ് കുമാറിനെ അറസ്റ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്തിരുന്നതായി ഡൽഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഡൽഹിയിലേക്ക് മടങ്ങുന്നതിന് അദ്ദേഹം മുംബൈയിലായിരുന്നു. രണ്ട് തവണ പോലീസ് ബൈഭവിനെ മുംബൈയിലേക്ക് കൊണ്ടുപോയിരുന്നു. മുംബൈയിൽ വച്ചാണ് ഇയാൾ ഫോൺ ഫോർമാറ്റ് ചെയ്തതെന്നാണ് കരുതുന്നത്. എന്നാൽ എവിടെ വച്ചാണ് ബൈഭവ് ഫോൺ ഫോർമാറ്റ് ചെയ്തതെന്നോ ഡാറ്റ പങ്കിട്ട വ്യക്തിയെ കുറിച്ചോ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായിട്ടില്ലെന്നും അന്വേഷണ ഉദേ്യാഗസ്ഥർ പറയുന്നു. അന്വേഷണവുമായി ബൈഭവ് സഹകരിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കെജ്രിവാളിന്റെ വസതിയിൽ നിന്നും സിസിടിവി ദൃശ്യങ്ങളടങ്ങിയ മൂന്ന് ഡിവിആറുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വസതിക്ക് മുൻപിലെ രണ്ട് സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളും ഡ്രോയിംഗ് റുമിന്റെ മുൻപിൽ നിന്നുള്ള സിസിടിവിയിലെ ദൃശ്യവുമാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടത്തിയെന്ന സംശയം തോന്നിയതിനെ തുടർന്ന് ദൃശ്യങ്ങൾ അടങ്ങിയ റെക്കോർഡുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
Discussion about this post