ബിസിനസ് ലോകവും അതിലെ വിജയവും എന്നും എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്. എന്നാൽ എങ്ങനെ തുടങ്ങും എപ്പോൾ തുടങ്ങുമെന്നാലോചിച്ച് ബിസിനസ് സ്വപ്‌നങ്ങൾ നീട്ടിക്കൊണ്ടുപോകുന്നവരാണ് അധികവും… പരാജയഭീതിയാണ് ഇതിന് കാരണമെന്ന് പ്രത്യേകം പറയേണ്ടതില്ലെല്ലോ. എന്നാൽ വരുന്നത് വരുന്നയിടത്ത് വച്ച് കാണാമെന്ന് ഉറപ്പിച്ച് ഒരു സംരംഭം ആരംഭിച്ച് ഇന്ന് ശതകോടീശ്വരനായ സാക്ഷാൽ മുകേഷ് അംബാനിയുടെ വരെ പ്രശംസ ഏറ്റുവാങ്ങിയ ഒരു യംഗ് മാനുണ്ട്. പേര് കബീർ ബിശ്വാസ്. അദ്ദേഹത്തിന്റെ പേര് പോലെ തന്നെ വിശ്വാസമായിരുന്നു കബീറിന്റെ കൈമുതൽ. വിജയിക്കും എന്ന വിശ്വാസം.
കബീർ ബിശ്വാസ് എന്ന പേരിനേക്കാൾ നമുക്ക് സുപരിചിതം ഡൺസോ ആയിരിക്കും.ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ തുടങ്ങി ശതകോടികൾ മൂല്യമുള്ള കമ്പനിയായ മാറിയ ഡൺസോ. സ്വിഗി ഇൻസ്റ്റാമാർട്ടിനും മുൻപ് നമ്മുടെ മനം കവർന്ന ദ്രുത ഡെലിവെറി ആപ്ലിക്കേഷൻ. ഡൺസോയുടെ വിജയം സിനിമാക്കഥകളിലേത് പോലെ കണ്ണടച്ച് തുറക്കും പോലെയായിരുന്നില്ല. വളരെ പതുക്കെ മുളപൊട്ടി വേരുപിടിച്ച് പടർന്നുപന്തലിച്ച കഥയാണ് കബീറിന്റെ ഡൺസോയുടേത്.
ഒരു പ്ലാസ്റ്റിക് കമ്പനിയിലെ കമ്പ്യൂട്ടർ സയൻസ് എൻജിനീയറായിരുന്നു കബീർ ബിശ്വാസ്. 18 ാം വയസിൽ പിതാവിനെ നഷ്ടപ്പെട്ട അദ്ദേഹത്തിന്, ഒരു ബിസിനസ് കെട്ടിപ്പടുത്ത് കുടുംബത്തെ സുരക്ഷിതമാക്കണമെന്നായിരുന്നു മോഹം. ഒന്നും പഠിക്കാതെ അറിയാതെ ബിസിനസിലേക്ക് ഇറങ്ങിയാൽ പരാജയപ്പെട്ടുപോകുമോ എന്ന ഭയം അദ്ദേഹത്തിനുമണ്ടായി. അത് കൊണ്ട് ഉപഭോക്താവിനെയും വിപണിയെയും പഠിക്കാൻ എംബിഎ ചെയ്യാൻ തീരുമാനിച്ചു. കുറച്ചുകാലം എയർടെല്ലിൽ ജോലിയും ചെയ്ത് അറിവ് സമ്പാദിച്ചു.
2014 ൽ ഹോപ്പർ എന്ന കമ്പനി സ്ഥാപിച്ചു. അധികം വൈകാതെ തന്നെ ഈ സ്ഥാപനത്തെ ഹൈക്ക് ഏറ്റെടുത്തതോടെ തന്നെ കൊണ്ട് ബിസിനസ് ലോകത്തെ നോക്കിവളർത്താൻ പറ്റും എന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായി, അങ്ങനെ അങ്കുർ അഗർവാൾ, ദൽവീർ സൂരി, മുകുന്ദ് ഝാ എന്നീ സുഹൃത്തുക്കളുമായി ചേർന്ന് കബീർ ബിശ്വാസ് ഡൺസോ സ്ഥാപിച്ചു. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പായിട്ടായിരുന്നു ഡൺസോയുടെ ആരംഭം. ഗ്രൂപ്പിലെ അംഗങ്ങളുടെ ഓർഡറുകൾ ശേഖരിക്കുകയും പ്രൊസസ് ചെയ്യുകയും ചെയ്തു. അവശ്യ വസ്തുക്കളും, പലചരക്ക് സാധനങ്ങളും മറ്റും മിനിറ്റുകൾക്കുള്ളിൽ ഉപയോക്താക്കളുടെ വീട്ടുപടിക്കൽ എത്തിക്കാൻ കബിറിനും കൂട്ടർക്കുമായി.സമയബന്ധിതമായ സേവനവും, കുറഞ്ഞ സർവീസ് നിരക്കും കൂടുതൽ ഉപയോക്താക്കളെ ഗ്രൂപ്പിൽ എത്തിച്ചു. ഇതോടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നു ഡൺസോ മൊബൈൽ ആപ്പിലേയ്ക്കു വളർന്നു. കബീറും മറ്റ് സ്ഥാപകരും ചേർന്ന് നിക്ഷേപ റൗണ്ടുകളിലൂടെ ഫണ്ട് ശേഖരിക്കാൻ തീരുമാനിച്ചു. ഈ സമയത്താണ് ഗൂഗിൾ നിക്ഷേപം നടത്തി കമ്പനിയെ സഹായിക്കാനെത്തുന്നത്. അങ്ങനെ ഗൂഗിൾ നിക്ഷേപം നടത്തുന്ന രാജ്യത്തെ ആദ്യത്തെ ടെക് കമ്പനിയായി ഡൺസോ മാറി. ഗൂഗിൾ അർപ്പിച്ച വിശ്വാസം അക്ഷരാർത്ഥത്തിൽ കമ്പനിയുടെ തലവരമാറ്റി. ഡൺസോയുടെ ഈ മുന്നേറ്റം അത്രയും കാലം ദൂരെനിന്ന് വീക്ഷിക്കുകയായിരുന്നു മുകേഷ് അംബാനി. കബീറെന്ന ചെറുപ്പക്കാരന്റെ ആത്മവിശ്വാസം അദ്ദേഹത്തിന് നന്നേ ബോധിച്ചു. 2022 ൽ ഡൺസോയിൽ വൻ നിക്ഷേപം നടത്താൻ അദ്ദേഹം തയ്യാറായി. 1,988 കോടി രൂപയാണ് കബീറിൽ വിശ്വാസമർപ്പിച്ച് മുകേഷ് നിക്ഷേപിച്ചത്.










