ന്യൂഡൽഹി: മൂന്നാമൂഴത്തിലും അയൽരാജ്യങ്ങളുമായുള്ള സൗഹൃദത്തിന് പ്രാധാന്യം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡമിർ സെലൻസ്‌കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടൺ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച.
നിലവിൽ ജി 20 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രിയുൾപ്പെടെയുള്ള ലോക നേതാക്കൾ ഇറ്റലിയാണ്. ഇവിടെ വച്ചായിരുന്നു പ്രധാനമന്ത്രി ഇവരുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുമായുള്ള ഊഷ്മള ബന്ധത്തിനായി വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി ചർച്ചയും നടത്തി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായിട്ടായിരുന്നു പ്രധാനമന്ത്രി ആദ്യം കൂടിക്കാഴ്ച നടത്തിയത്. ഒരു വർഷക്കാലത്തിനിടെ ഇമ്മാനുവൽ മാക്രോണുമായി നാലാമത്തെ കൂടിക്കാഴ്ചയാണ് നടത്തുന്നത് എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഇന്ത്യയും ഫ്രാൻസുമായി ശക്തമായ ബന്ധം ഉറപ്പാക്കുകയാണ് അടിക്കടിയുള്ള കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നത്. പ്രതിരോധം, സുരക്ഷ, സാങ്കേതിക വിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി. യുവാക്കൾക്കിടയിൽ ഗവേഷണവും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കാൻ എന്തെല്ലാം ചെയ്യാം എന്നതിനെക്കുറിച്ച് സംസാരിച്ചു. അടുത്ത മാസം മുതൽ ആരംഭിക്കുന്ന പാരിസ് ഒളിപിംക്‌സ് ഭംഗിയായി നടക്കാൻ ആശംസിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. വിവിധ ആഗോള വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഇമ്മാനുവൽ മാക്രോണിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. ഈ വർഷം ആദ്യമായാണ് ഋഷി സുനകുമായി പ്രധാനമന്ത്രി സംസാരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിൽ നടന്ന ജി 20 ഉച്ചകോടിയിൽ ആയിരുന്നു ഇരുവരും അവസാനമായി കണ്ടത്. വിവിധ ഉഭയകക്ഷി വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി.
മൂന്നാമതായിരുന്നു പ്രധാനമന്ത്രി സെലൻസ്‌കിയെ കണ്ടത്. റഷ്യയുമായുള്ള സംഘർഷത്തെക്കുറിച്ച് സെലൻസ്‌കി പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ചർച്ചകളിലൂടെ സംഘർഷം പരിഹരിക്കാൻ പ്രധാനമന്ത്രി സെലൻസ്‌കിയോട് ആവശ്യപ്പെട്ടു. വിവിധ വിഷയങ്ങളിൽ ഇരുവരും തമ്മിൽ ചർച്ച നടത്തി.
Discussion about this post