ആഗോള സാമ്പത്തിക രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന തീരുമാനം ആയിരുന്നു കഴിഞ്ഞ ദിവസം സൗദി അറേബ്യ കൈക്കൊണ്ടത്. അര നൂറ്റാണ്ടിലധികമായി തുടർന്നിരുന്ന പെട്രോ ഡോളർ സമ്പ്രദായം സൗദി അറേബ്യ അവസാനിപ്പിച്ചു. അമേരിക്കയുടെ സാമ്പത്തിക രംഗത്തിന് തിരിച്ചടിയാകുന്ന ഈ തീരുമാനത്തിലേക്ക് സൗദിയെ നയിച്ചത് രാജ്യത്ത് നടപ്പിലാക്കാനൊരുങ്ങുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളാണ്. എന്നാൽ സൗദിയുടെ ഈ തീരുമാനം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കും നേട്ടമാണ്.
എണ്ണയും ഇതുമായി ബന്ധപ്പെട്ടുള്ള മറ്റ് ഉത്പന്നങ്ങളും ഡോളർമാത്രം ഉപയോഗിച്ച് വിൽപ്പന നടത്തുന്നതിനായി അമേരിക്കയും സൗദിയും തമ്മിൽ ഒപ്പുവച്ച കരാർ ആയിരുന്നു പെട്രോ- ഡോളർ സമ്പ്രദായം. 1974 ലായിരുന്നു ഇരു രാജ്യങ്ങളും ഈ കരാറിൽ ഏർപ്പെട്ടത്. 1972 ൽ സ്വർണ വിലയുമായി ഡോളർ നേരിട്ട് ബന്ധിപ്പിക്കുന്നത് അമേരിക്ക അവസാനിപ്പിച്ചിരുന്നു. ഇതോടെയായിരുന്നു പെട്രോ- ഡോളർ സമ്പ്രദായത്തിന് തുടക്കമായത്. ഇത് ഡോളറിന് കൂടുതൽ കരുത്ത് നൽകുകയും ചെയ്തു.
അമേരിക്കയുമായുള്ള സാമ്പത്തിക സഹകരണം ലക്ഷ്യമിട്ടുകൊണ്ടായിരുന്നു സൗദി കരാറിൽ ഏർപ്പെട്ടത്. ഇതിന് പുറമേ സൗദിയുടെ സൈനിക ആവശ്യങ്ങൾ പൂർത്തീകരിക്കുകയും കരാറിന്റെ ലക്ഷ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൗദി ജോയിന്റ് കമ്മീഷനുകളും രൂപീകരിച്ചിരുന്നു. സൗദിയുൾപ്പെടെയുള്ള അറബ് രാജ്യങ്ങളുമായി ബന്ധം ശക്തമാക്കുകയായിരുന്നു കരാറിലൂടെ അമേരിക്ക ലക്ഷ്യമിട്ടത്. 2024 ജൂൺ 9 വരെയായിരുന്നു 80 വർഷങ്ങൾക്ക് മുൻപ് ഒപ്പുവച്ച കാറിന്റെ കാലാവധി.
ഒൻപതാം തിയതിയ്ക്ക് ശേഷം ഈ കരാർ സൗദി പുതുക്കിയില്ല. ഇതോടെയാണ് പെട്രോ-ഡോളർ സമ്പ്രദായം അവസാനിച്ചതായുള്ള വാർത്തകൾ പുറത്തുവന്നത്. കേന്ദ്രബാങ്കുകളുമായും വാണിജ്യ ബാങ്കുകളുമായും സഹകരിച്ച് ഡിജിറ്റൽ കറൻസികളിൽ പരീക്ഷണം നടത്തുന്നതിനായി പ്രൊജക്ട് എം ബ്രിഡ്ജ് എന്ന പദ്ധതിയിൽ സൗദി അംഗമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പെട്രോ- ഡോളർ സമ്പ്രദായം സൗദി അവസാനിപ്പിച്ചത്. ഇതോടെ പുതിയ സാമ്പത്തിക സമവാക്യം കൂടിയാണ് സൗദി മുന്നോട്ടുവയ്ക്കുന്നത്.
കരാർ അവസാനിച്ചതോടെ മറ്റ് കറൻസികൾ ഉപയോഗിച്ച് വ്യാപാരം നടത്താൻ സൗദിയ്ക്ക് കഴിയും. ഇതുവഴിമറ്റ് കറൻസികളുടെ മൂല്യം വർദ്ധിക്കാനും കാരണം ആകും. രൂപയിൽ ഉൾപ്പെടെ വ്യാപാരം നടക്കുമ്പോൾ അത് ഇന്ത്യയ്ക്കും നേട്ടമാകും. ബിറ്റ് കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളും സൗദി പരീക്ഷിച്ചേക്കുമെന്നാണ് സൂചന. പെട്രോ-ഡോളർ സമ്പ്രദായം നിലനിന്നിരുന്നപ്പോൾ ആഗോളവിപണിയിൽ വലിയ സ്വാധീനം ആയിരുന്നു ഡോളർ ചെലുത്തിയിരുന്നത്. ഇത് ഇല്ലാതാകുമെന്നതാണ് ഇപ്പോൾ അമേരിക്ക നേരിട്ട തിരിച്ചടി. ഡോളറിന്റെ ആധിപത്യം ഇതോടെ ഇല്ലാതാകും.
സൗദിയുടെ പ്രാഥമിക കരുതൽ കറൻസിയായി ഡോളറിനെ ആണ് ലോകരാജ്യങ്ങൾ പരിഗണിക്കുന്നത്. ഈ നിലപാടിൽ നിന്നും പതുക്കെ രാജ്യങ്ങൾ പിൻമാറുമെന്നാണ് സൂചന. അങ്ങിനെയെങ്കിൽ ഇത് അമേരിക്കയ്ക്ക് കൂടുതൽ തിരിച്ചടിയാകും.
Discussion about this post