ചെന്നെ: തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നുള്ള മുട്ടവില കുതിച്ചുയരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഒരു രൂപയോളമാണ് മുട്ടവില ഉയർന്നത്. നാമക്കലിൽ 4.60 ഉണ്ടായിരുന്ന വില 5.60 രൂപയായി. സംസ്ഥാനത്ത് ഏഴ് രൂപയാണ് മുട്ടയുടെ വില. ആവശ്യക്കാർ കൂടിയതോടെയാണ് മുട്ടയുടെ വിലയിൽ കുതിപ്പ് തുടരുന്നത്.
കേരളത്തിൽ സ്‌കൂൾ തുറന്നതോടെയും ബക്രീദ് അടുത്തതോടെയുമാണ് മുട്ടവില വർദ്ധിക്കാൻ കാരണം. നാമക്കലിൽ നിന്നും മാത്രം 40 ലക്ഷത്തിലധികം മുട്ടകളാണ് കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് വിതരണം ചെയ്യുന്നത്. സ്‌കൂൾ തുറന്നതോടെ കേരളത്തിൽ മുട്ട വിതരണം വീണ്ടും ആരംഭിച്ചിരിക്കുകയാണ്.
മുട്ടയുടെ നഗരമെന്നാണ് തമിഴ്‌നാട്ടിലെ നാമക്കൽ അറിയപ്പെടുന്നത്. 1300ലധികം കോഴിഫാമുകളാണ് ഇവിടെയുള്ളത്. പ്രതിദിനം അഞ്ചര ലക്ഷത്തോളം കോഴിമുട്ടകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. തമിഴ്‌നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഈ മുട്ടകൾ വിതരണം ചെയ്യുന്നത്. ഇതോടൊപ്പം മിഡിൽ ഈസ്റ്റിലേക്കും ഈ മുട്ടകൾ കയറ്റുമതി ചെയ്യുന്നു.










