ന്യൂഡൽഹി :രാജ്യത്ത് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലേക്ക് കുതിച്ചെത്താനൊരുങ്ങുന്നു. വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ട്രയൽ റണ്ണിനായി ഓഗസ്റ്റ് 15ന് പുറത്തിറങ്ങിയേക്കുമെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2025 അവസാനത്തോടെ വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കണമെന്നാണ് ലക്ഷ്യം.
നിലവിലെ രാജധാനി ട്രെയിനുകളേക്കാൾ വേഗതയുള്ളവയായിരിക്കും രാജ്യത്തിന്റെ ആദ്യ സ്ലീപ്പർ വന്ദേ ഭാരത്. വേഗതയ്‌ക്കൊപ്പം മികച്ച യാത്രാ അനുഭവവും ഈ വന്ദേ ഭാരത് നൽകും. ആധുനിക സൗകര്യങ്ങളോട് കൂടിയായിരിക്കും പുതിയ വന്ദേ ഭാരത് എത്തുക. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് യാത്രാ സമയം രണ്ട് മണിക്കൂറായി കുറയുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഡൽഹി – മുംബൈ, ഡൽഹി – ഹൗറ റൂട്ടുകളിൽ ഒന്നിലാകും ആദ്യ സർവീസ് വരുന്നത്. ട്രെയിനുകളുടെ സമയം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ബിഇഎംഎൽ, ഇന്റഗ്രൽ കോച്ച് ഫാക്ടറിയുമായി സഹകരിച്ചാണ് ട്രെയിൻ രൂപകൽപ്പന ചെയ്യുന്നത്.
16 കോച്ചുകളോട് കൂടിയ വന്ദേ സ്ലീപ്പർ ട്രെയിന് 823 യാത്രക്കാരെ വഹിക്കാനാകും. 11 എസി 3 ടെയർ കോച്ചുകളും നാല് എസി 2 ടെയർ കോച്ചുകളും ഫസ്റ്റ് എസി കോച്ചുമാണ് ട്രെയിനിൽ ഉള്ളത്.
Discussion about this post