ലക്‌നൗ: ഗോരഖ്പൂർ കാഴ്ച ബംഗ്ലാവിലേക്ക് ഏഷ്യാറ്റിക് സിംഹങ്ങളെ തുറന്ന് വിട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആൺ സിംഹമായ ഭാരതിനെയും പെൺ സിംഹമായ ഗൗരിയെയുമാണ് കാഴ്ച ബംഗ്ലാവിലേയ്ക്ക് തുറന്നുവിട്ടത്. കാഴ്ച ബംഗ്ലാവിൽ എത്തുന്നവർക്ക് ഏഷ്യാറ്റിക് സിംഹങ്ങൾ വേറിട്ട അനുഭവം ആയിരിക്കുമെന്ന് യോഗി ആദിത്യനാഥ് പ്രതികരിച്ചു.
ഇറ്റാവയിലെ ലയൺ സഫാരി പാർക്കിൽ നിന്നും കഴിഞ്ഞ മാസമാണ് സിംഹങ്ങളെ എത്തിച്ചത്. തുടർന്ന് ഇവയെ പ്രത്യേകം സജ്ജീകരിച്ച കൂടുകളിൽ നിരീക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമാണ് കാഴ്ച ബംഗ്ലാവിലേക്ക് തുറന്നുവിട്ടത്. അഞ്ച് വയസ്സാണ് ഭാരതിന്റെ പ്രായം. ഗൗരിയ്ക്ക് ഏഴ് വയസ്സാണ്.
സിംഹങ്ങളെ തുറന്നുവിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ അദ്ദേഹം എക്‌സിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഭാരതും ഗൗരിയും എത്തിയതോടെ കാഴ്ചബംഗ്ലാവ് സഞ്ചാരികളെ കൊണ്ട് നിറയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പുറമേ പാർക്കിനുള്ളിൽ ഹരിശങ്കരി സസ്യം നടാനും കഴിഞ്ഞു. പരിസ്ഥിതിയും ജൈവ വൈവിദ്ധ്യവും സംരക്ഷിക്കുന്നതിൽ ഡബിൾ എൻജിൻ സർക്കാർ എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാഴ്ച ബംഗ്ലാവിൽ എത്തിയ യോഗി മറ്റ് മൃഗങ്ങളെയും സന്ദർശിച്ചു. അധികൃതരുമായി ചേർന്ന് കാഴ്ച ബംഗ്ലാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം.
Discussion about this post