പാലക്കാട്: പുതിയ മദ്യ നയത്തിൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. വാളയാർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ പുതിയ കണ്ടെയ്‌നർ മോഡ്യൂളിന്റെ ഉദ്ഘാടനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്‌സൈസിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്ന കാര്യങ്ങളും മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ചെക്ക് പോസ്റ്റ് അതിർത്തി കടന്നുള്ള ലഹരി കടത്ത് തടയാൻ സഹായകമാവും. സിന്തറ്റിക് ലഹരി ഉൾപ്പെടെ കേരളത്തിലേക്ക് എത്തുന്നത് അതിർത്തിക്ക് അപ്പുറത്തു നിന്നാണ്. അതിർത്തി കടന്ന് ഇവയെ നേരിടാൻ കേരള എക്‌സൈസിന് നിയമപ്രശ്‌നങ്ങൾ ഉണ്ടെങ്കിലും അയൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് മികച്ച പ്രവർത്തനമാണ് എക്‌സൈസും എൻഫോഴ്‌സ്‌മെന്റ് വിഭാഗവും നടത്തുന്നതെന്നും എംബി രാജേഷ് കൂട്ടിച്ചേർത്തു.
ഇത്തരത്തിൽ എക്‌സൈസ് എടുക്കുന്ന കേസുകൾ ഇതിനു തെളിവാണെന്നും മന്ത്രി പറഞ്ഞു. സെൻട്രൽ സോൺ ജോയിൻറ് എക്‌സൈസ് കമ്മീഷണർ എൻ അശോക് കുമാർ പരിപാടിയിൽ അദ്ധ്യക്ഷനായി. പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി റോബർട്ട്, സർക്കിൾ ഇൻസ്‌പെക്ടർമാരായ എം എഫ് സുരേഷ്, എ ജിജി പോൾ, ജി പ്രശാന്ത്. സംഘടനാ നേതാക്കളായ ആർ മോഹനൻകുമാർ, ടി ബി ഉഷ, എൻ സന്തോഷ്, കെ ജഗ്ജിത്ത്, വി ആർ സുനിൽകുമാർ എന്നിവരും പങ്കെടുത്തു.
Discussion about this post