ന്യൂഡൽഹി : 318 ഐഫോണുകൾ മോഷ്ടിച്ച പ്രതിയെ അതിവിദഗ്ധമായ അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് ഡൽഹി പോലീസ്. ഡൽഹിയിലെ ഒരു വെയർഹൗസിൽ നിന്നാണ് ഏകദേശം 3.5 കോടി രൂപ വിലമതിക്കുന്ന 318 ഐഫോണുകൾ മോഷ്ടിക്കപ്പെട്ടത്. ഒടുവിൽ പോലീസ് നടത്തിയ അതിവിദഗ്ധമായ അന്വേഷണത്തിൽ വെയർഹൗസിലെ ഡ്രൈവറാണ് പ്രതി എന്ന് തിരിച്ചറിഞ്ഞു.
വെയർഹൌസിനുള്ളിലെ സുരക്ഷാ ക്യാമറകളെ പോലും വിദഗ്ധമായി മറികടന്നു കൊണ്ടായിരുന്നു ഡ്രൈവർ മാൻദീപ് ഈ മോഷണം നടത്തിയത്. കഴിഞ്ഞ നാലുവർഷമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്തു വന്നിരുന്ന ആളായിരുന്നു മാൻദീപ്. വെയർഹൗസ് ഉടമ രാമേശ്വർ സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചിരുന്നത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഗോഡൗണിന് അകത്തുള്ളയാളാണ് മോഷണത്തിന് പിന്നിലെന്ന് സംശയം ഉയർന്നു. തുടർന്ന് കൂടുതൽ വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് ഡ്രൈവറാണ് മോഷണം ആസൂത്രണം ചെയ്തു നടപ്പിലാക്കിയത് എന്ന് കണ്ടെത്തിയത്.
സൗത്ത് വെസ്റ്റ് ഡിസ്ട്രിക്ട് ഡിസിപി രോഹിത് മീണയുടെ നേതൃത്വത്തിൽ ആയിരുന്നു ഈ വിവാദമായ മോഷണക്കേസിന്റെ അന്വേഷണം നടന്നിരുന്നത്. സംശയം തോന്നിയ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് മോഷ്ടിക്കപ്പെട്ട എല്ലാ ഐഫോണുകളും ഇയാളുടെ പക്കൽ നിന്നും പോലീസ് കണ്ടെത്തി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും ഡിസിപി രോഹിത് മീണ അറിയിച്ചു.
Discussion about this post