ഹൈദരാബാദ് : ആന്ധ്രപ്രദേശിൽ വൈഎസ്ആർ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ടിഡിപി സർക്കാരിന്റെ ബുൾഡോസർ ആക്ടിൽ ഇത്തവണ വൈഎസ്ആർ കോൺഗ്രസിന് നഷ്ടപ്പെട്ടത് പാർട്ടി ഓഫീസ് കെട്ടിടമാണ്. ഗുണ്ടൂർ ജില്ലയിൽ അനധികൃതമായി നിർമ്മിച്ച പാർട്ടി ഓഫീസ് ചന്ദ്രബാബു നായിഡു സർക്കാർ പൊളിച്ചുനീക്കി. ജലസേചന വകുപ്പിന്റെ ഭൂമിയിൽ അനുമതിയല്ലാതെയാണ് കെട്ടിടം നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കെട്ടിടം പൂർണ്ണമായും പൊളിച്ചു നീക്കിയത്.
ആന്ധ്രയിൽ ടിഡിപി സർക്കാർ അധികാരത്തിലേറിയതിനെ തുടർന്ന് നേരത്തെ മുൻ മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ വീടിനു മുൻപിലായി റോഡിനോട് ചേർന്ന് അനധികൃതമായി പണി കഴിച്ചിരുന്ന കെട്ടിടങ്ങളും പൊളിച്ചു മാറ്റിയിരുന്നു. തന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാൻ വേണ്ടിയായിരുന്നു ജഗൻമോഹൻ റോഡ് കയ്യേറിക്കൊണ്ട് കെട്ടിടങ്ങൾ നിർമ്മിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വൈഎസ്ആർ കോൺഗ്രസിന്റെ പാർട്ടി ഓഫീസും പൊളിച്ചു നീക്കിയിരിക്കുന്നത്.
ജലസേചന വകുപ്പിന്റെ അധീനതയിലുള്ള രണ്ട് ഏക്കർ ഭൂമിയിൽ അനധികൃതമായി ആണ് വൈഎസ്ആർ കോൺഗ്രസിന്റെ ഓഫീസ് നിർമ്മിച്ചിരുന്നത്. ഈ നിർമ്മാണത്തിനെതിരെ തലസ്ഥാന മേഖല വികസന അതോറിറ്റി, മംഗൽ ഗിരി താഡപ്പള്ളി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിട്ടുള്ളത് എന്ന് ടിഡിപി വ്യക്തമാക്കി.
Discussion about this post