ഗാംഗ്‌ടോക്ക് :സിക്കിമിലെ ജനങ്ങൾക്ക് ആശ്വാസമായി ഇന്ത്യൻ സൈന്യം. തുടർച്ചയായ കനത്ത മഴയെത്തുടർന്ന് വടക്കൻ സിക്കിമിൽ തകർന്ന തൂക്കുപാലം പുനർനിർമ്മിച്ച് നൽകി ഇന്ത്യൻ സൈന്യം. നദിക്ക് കുറുകെ 150 ആടി നീളമുള്ള പാലമാണ് ത്രിശക്തി കോർപ്സിലെ ഉദ്യോഗസ്ഥർ 48 മണിക്കൂർ കൊണ്ട് നിർമ്മിച്ച് നൽകിയത്.
പാലം ഇപ്പോൾ പ്രദേശങ്ങളിലേക്കുള്ള കണക്റ്റിവിറ്റി പുനഃസ്ഥാപിക്കുന്നതിനും ആളുകളുടെ സഞ്ചാരം സുഗമമാക്കാനും സഹായിക്കുന്നു. കൂടാതെ പ്രദേശത്ത് താമസിക്കുന്ന പ്രദേശവാസികൾക്ക് ദുരിതാശ്വാസ സാമഗ്രികൾ നൽകുന്നതിനും വഴിയൊരുക്കുമെന്നും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതോടെ അവശ്യസമയത്ത് രാജ്യത്തെ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഇന്ത്യൻ സൈന്യം വീണ്ടും തെളിയിച്ചിരിക്കുകയാണ്.
മൺസൂൺ കാലത്ത് സിക്കിം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന വെള്ളപ്പൊക്കം നേരിടാനുള്ള തയ്യാറെടുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവലോകനം ചെയ്തിരുന്നു.
സിക്കിം, ഉത്തരാഖണ്ഡ്, മറ്റ് സംസ്ഥാനങ്ങൾ മഴക്കാലത്ത് മണ്ണിടിച്ചിലും മഴയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നു. സമീപ വർഷങ്ങളിൽ, ഗ്ലേഷ്യൽ തടാകം കുത്തിയൊലിച്ചുണ്ടായ വെള്ളപ്പൊക്കത്തിൽ സിക്കിമിലും ഉത്തരാഖണ്ഡിലും നിരവധി ആളുക്കൾ മരിച്ചു. നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ആശയവിനിമയ ലൈനുകളും റോഡ് ശൃംഖലകളും തടസ്സപ്പെട്ടിരുന്നു.
Discussion about this post