നീറ്റ് (NEET) പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ പൂർണ്ണമായി സന്നദ്ധത അറിയിച്ചിട്ടും, നൽകിയ ഉറപ്പിൽ നിന്ന് പിന്മാറി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അക്ബർ റോഡിന് സമീപം വിഐപി മേഖലയിൽ പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണയിലാണ് രാഹുൽ ഗാന്ധിയുടെ ഇരട്ടത്താപ്പ് പുറത്തായത്. മുതിർന്ന നേതാക്കളുടെ അന്തസ്സ് കണക്കിലെടുത്ത് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും നേരിട്ടെത്തി നടത്തിയ ചർച്ചയിലാണ് രാഹുൽ ഗാന്ധി വാക്കുമാറിയത്.
പാർലമെന്റിൽ നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് തയാറായാൽ സമരം ഉടൻ അവസാനിപ്പിക്കാമെന്നായിരുന്നു രാഹുൽ ഗാന്ധി ആദ്യം തറപ്പിച്ചു പറഞ്ഞിരുന്നത്. ഉയർന്ന നേതൃത്വവുമായി കൂടിയാലോചിച്ച് മിനിറ്റുകൾക്കകം കേന്ദ്ര സർക്കാർ ഈ ആവശ്യം അംഗീകരിക്കുകയും പാർലമെന്റിൽ സമഗ്ര ചർച്ചയ്ക്ക് സന്നദ്ധത അറിയിക്കുകയും ചെയ്തു. എന്നാൽ, കേന്ദ്ര സർക്കാർ വിഷയം ചർച്ച ചെയ്യാൻ തയാറാണെന്ന് അറിയിച്ചതോടെ രാഹുൽ നിലപാട് മാറ്റുകയായിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി കൂടി വേണമെന്ന പുതിയ ആവശ്യവുമായി രാഹുൽ രംഗത്തെത്തി.
ആദ്യം പറഞ്ഞ വാക്ക് മാറ്റുന്നത് പ്രതിപക്ഷ നേതാവിന് ചേർന്നതല്ലെന്ന് ഉദ്യോഗസ്ഥർ വിനീതമായി ഓർമ്മിപ്പിച്ചപ്പോൾ, “അത് തന്റെ പ്രത്യേക അവകാശമാണ് (Prerogative)” എന്നായിരുന്നു രാഹുലിന്റെ അഹങ്കാരത്തോടെയുള്ള മറുപടി. സമരം നടത്താൻ നിശ്ചയിച്ചിട്ടുള്ള സ്ഥലമല്ല ഇതെന്നും പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ആഭ്യന്തര സെക്രട്ടറി ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോഴും “എവിടെ ഇരിക്കണമെന്നതും തന്റെ അവകാശമാണ്” എന്ന് പറഞ്ഞ് രാഹുൽ ഗാന്ധി ജനാധിപത്യ മര്യാദകളെ വെല്ലുവിളിക്കുകയായിരുന്നു.
നീറ്റ് വിഷയത്തിൽ സഭയിൽ ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ പൂർണ്ണ സന്നദ്ധത അറിയിച്ചിട്ടും, ചട്ടപ്രകാരം ഇതുവരെ പാർലമെന്റിൽ ചർച്ചയ്ക്കായി ഒരു നോട്ടീസ് പോലും നൽകാൻ കോൺഗ്രസ് തയാറായിട്ടില്ല. ജനാധിപത്യ മൂല്യങ്ങളെയും പൊതുജനസൗകര്യങ്ങളെയും കാറ്റിൽപ്പറത്തി രാഹുൽ ഗാന്ധിയും കോൺഗ്രസും നടത്തുന്ന ഈ വിലകുറഞ്ഞ രാഷ്ട്രീയം സഭയെ തടസ്സപ്പെടുത്താനും രാജ്യത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാനും മാത്രമാണെന്ന വിമർശനം ശക്തമായിട്ടുണ്ട്.








