ഗയാന: ട്വന്റി 20 ലോകകപ്പിൽ പരാജയമറിയാതെ സെമിയിൽ എത്തിയിരിക്കുകയാണ് ടീം ഇന്ത്യ. സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.
അതേസമയം, ടൂർണമെന്റിന്റെ പ്രാഥമിക റൗണ്ടിൽ തന്നെ ഇന്ത്യയോടും അസോസിയേറ്റ് ടീമായ അമേരിക്കയോടും തോറ്റ് നാണം കെട്ട് പാകിസ്താൻ പുറത്തായിരുന്നു. മിക്ക മുൻ പാക് താരങ്ങൾക്കും മുറിവിൽ മുളക് പുരട്ടുന്നതാണ് ടൂർണമെന്റിലെ ഇന്ത്യയുടെ അപരാജിത മുന്നേറ്റം. ഈ സാഹചര്യത്തിൽ, ഇന്ത്യൻ താരങ്ങൾക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ പാക് ക്യാപ്ടൻ ഇൻസമാം ഉൾ ഹഖ് ഉൾപ്പെടെയുള്ളവർ.
പതിനഞ്ചാം ഓവറിൽ തന്നെ ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ് റിവേഴ്സ് സ്വിംഗ് കണ്ടെത്തുന്നതാണ് ഇൻസമാമിനെ ചൊടിപ്പിക്കുന്നത്. പന്തിന്റെ പുതുമ മാറാതെ റിവേഴ്സ് സ്വിംഗ് എറിയാൻ കഴിയില്ല എന്നാണ് ഇൻസമാമിന്റെ കണ്ടുപിടുത്തം. പന്തിൽ കൃത്രിമം കാണിക്കുന്നത് കൊണ്ടാണ് ഇന്ത്യൻ ബൗളർമാർക്ക് നന്നായി സ്വിംഗ് കണ്ടെത്താൻ കഴിയുന്നതെന്നും അമ്പയർമാർ ഇത് ശ്രദ്ധിക്കണമെന്നും ഇൻസമാം പറയുന്നു.
അതേസമയം, ഇന്ത്യൻ താരങ്ങൾ പന്തിൽ കൃത്രിമം കാണിക്കുന്നുവെന്ന ഇൻസമാം ഉൾപ്പെടെ ഉള്ളവരുടെ ആരോപണങ്ങൾ മാദ്ധ്യമങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, രൂക്ഷമായ പ്രതികരണമാണ് ഇന്ത്യൻ ക്യാപ്ട്ൻ രോഹിത് ശർമ്മയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇതിനൊക്കെ എന്താണ് മറുപടി പറയേണ്ടത്? ഇവിടത്തെ ചൂടും പരുക്കനായ പ്രതലങ്ങളും നിങ്ങൾ കാണുന്നില്ലേയെന്ന് രോഹിത് ചോദിച്ചു.
ടൂർണമെന്റ് നടക്കുന്നത് ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ അല്ല. ഇവിടത്തെ സാഹചര്യങ്ങളിൽ പന്ത് പന്ത്രണ്ടാമത്തെ ഓവർ മുതൽ വേണമെങ്കിലും റിവേഴ്സ് സ്വിംഗ് ചെയ്യിക്കാം. ഇത് ഇന്ത്യൻ ബൗളർമാർക്ക് മാത്രമല്ല, കളി അറിയാവുന്ന എല്ലാ ടീമുകളുടെ ബൗളർമാർക്കും സാധിക്കുന്നുണ്ട്. വല്ലപ്പോഴുമെങ്കിലും ചിന്തിക്കാൻ തലയ്ക്കകത്തെ മൂള ഉപയോഗിക്കുന്നത് നല്ലതാണെന്നും രോഹിത് പരിഹസിച്ചു.
Discussion about this post