തെലങ്കാനയിലെ വാറങ്കലില്‍ വച്ച് ബര്‍ത്ത് ശരീരത്തില്‍ വീണ് മലയാളി മരിച്ച സംഭവത്തില്‍ വലിയ ചർച്ചകളാണ് ഉയരുന്നത്.. മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കല്‍ അലിഖാനാണ് ജീവന്‍ നഷ്ടമായത്. ഇത് റെയിൽവേയുടെ അനാസ്ഥമൂലം ഉണ്ടായതാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാൽ സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ രംഗത്തെത്തിയിരിക്കുകയാണ്.
മുകളിലെ സീറ്റിലെ യാത്രക്കാരന്‍ ചങ്ങല കൃത്യമായി ഇടാതിരുന്നതാണ് അപകടത്തിന് കാരണമെന്നും ബര്‍ത്ത് തകര്‍ന്നല്ല അപകടമുണ്ടായതെന്നും റെയില്‍വേ വ്യക്തമാക്കി. സംഭവമുണ്ടായ ഉടന്‍ തന്നെ ഹസ്രത് നിസാമുദ്ദീന്‍ എക്സ്പ്രസ് രാമഗുണ്ടത്ത് നിര്‍ത്തി പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും സീറ്റ് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പരിശോധിച്ചുവെന്നും റെയില്‍വേ വിശദീകരിച്ചു. സീറ്റിന് തകരാര്‍ കണ്ടെത്താനായില്ലെന്നാണ് റെയില്‍വേ ചൂണ്ടിക്കാട്ടുന്നത്.
നിസാമുദീൻ മില്ലേനിയം എക്സ്പ്രസിലെ എസ് 6 കോച്ചിലെ 57-ാം നമ്പർ ലോവർ ബെർത്തിലായിരുന്നു അലിഖാൻ യാത്ര ചെയ്തത്. മുകളിലെ യാത്രക്കാരൻ ബെർത്തിന്റെ ചങ്ങല ശരിയായ രീതിയിൽ ഇട്ടിരുന്നില്ല. ഇതോടെ മധ്യഭാഗത്തെ ബെർത്ത് താഴേയ്ക്ക് പതിക്കുകയായിരുന്നു എന്നാണ് റെയിൽവേ പറയുന്നത്. സീറ്റ് നിസ്സാമുദ്ദീൻ സ്റ്റേഷനിൽ വച്ച് പരിശോധിച്ചതായും റെയിൽവേ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Discussion about this post