ന്യൂഡൽഹി: വിവാഹിതരായ സ്ത്രീകൾക്ക് ആപ്പിൾ വിതരണക്കാരായ ഫോക്‌സ്‌കോൺ ഐഫോൺ അസംബ്ലി ജോലി നിഷേധിച്ചതായുള്ള റിപ്പോർട്ടുകളിൽ ഉടനടി നടപടിയുമായി കേന്ദ്രം. വിശദമായ റിപ്പോർട്ട്’ സമർപ്പിക്കാൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടതായി കേന്ദ്രസർക്കാർ അറിയിച്ചു.തൊഴിൽ മന്ത്രാലയം 1976ലെ തുല്യ വേതന നിയമം ഉദ്ധരിച്ച്, ‘സ്ത്രീപുരുഷ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ ഒരു വിവേചനവും പാടില്ല’ എന്ന് നിയമം വ്യക്തമായി അനുശാസിക്കുന്നു’ എന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
വിവാഹിതരായ സ്ത്രീകളെ ജോലിയിൽ നിന്ന് ഒഴിവാക്കുന്ന ഫോക്‌സ്‌കോണിന്റെ രീതിയെ സംബന്ധിച്ച്, പ്രധാന ഐഫോൺ ഫാക്ടറിയുടെ സൈറ്റായ തമിഴ്‌നാട്ടിലെ തൊഴിൽ വകുപ്പിൽ നിന്ന് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. റിപ്പോർട്ട്’ നൽകാൻ റീജിയണൽ ചീഫ് ലേബർ കമ്മീഷണറുടെ ഓഫീസിനും നിർദ്ദേശം നൽകിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ചയാണ് ലിംഗവിവേചനം സംബന്ധിച്ച റിപ്പോർട്ട് റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ചത്. മാദ്ധ്യമം നടത്തിയ അന്വേഷണത്തിൽ, വിവാഹിതരായ സ്ത്രീകളെ ഫോക്‌സ്‌കോൺ ആസൂത്രിതമായി തമിഴ്‌നാട്ടിലെ ചെന്നൈയ്ക്ക് സമീപമുള്ള ഇന്ത്യയിലെ ഐഫോൺ പ്ലാന്റിലെ ജോലികളിൽ നിന്ന് ഒഴിവാക്കിയതായി കണ്ടെത്തി. കുടുംബം ഗർഭധാരണം, ഹാജരാകാതിരിക്കൽ തുടങ്ങിയവയാണ് ഫോക്‌സ്‌കോൺ വിവാഹിതരായ സ്ത്രീകളെ പ്ലാന്റിൽ ജോലിക്കെടുക്കാത്തതിന്റെ കാരണങ്ങളായി റോയിട്ടേഴ്‌സ് അഭിമുഖം നടത്തിയ ഫോക്‌സ്‌കോൺ നിയമന ഏജന്റുമാരും എച്ച്ആർ സ്രോതസ്സുകളും വെളിപ്പെടുത്തിയത്.
Discussion about this post