ബെയ്ജിങ് : രണ്ട് മുൻ പ്രതിരോധ മന്ത്രിമാരെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കി ചൈന. അഴിമതി ആരോപണത്തെ തുടർന്നാണ് നടപടി. മുൻ പ്രതിരോധ മന്ത്രിമാരായ ലീ ഷാങ്ഫുവിനെയും വെയ് ഫെംഗെയെയും ആണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുള്ളത്. ചൈനയുടെ ആണവ, ബാലിസ്റ്റിക് മിസൈലുകൾക്ക് മേൽനോട്ടം വഹിച്ചിരുന്നവരായിരുന്നു ഇരുവരും.
PLA റോക്കറ്റ് ഫോഴ്സിലെ ഉന്നത ജനറൽമാരായിരുന്ന ഇരുവരും കൈക്കൂലി വാങ്ങുകയും അഴിമതിക്ക് കൂട്ടുനിൽക്കുകയും ചെയ്തു എന്നാണ് ആരോപണം നേരിടുന്നത്. രണ്ടുമാസം മുൻപ് വരെ ചൈനയുടെ പ്രതിരോധ മന്ത്രി ആയിരുന്ന ലീ ഷാങ്ഫു കഴിഞ്ഞ രണ്ടുമാസങ്ങളായി പൊതുവേദികളിൽ ഒന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ തിരോധാനത്തെ കുറിച്ച് വിവിധ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ഇപ്പോൾ ലീ ഷാങ്ഫുവിനെയും അദ്ദേഹത്തിന് മുമ്പ് പ്രതിരോധ മന്ത്രി ആയിരുന്ന വെയ് ഫെംഗെയെയും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും ഔദ്യോഗികമായി പുറത്താക്കിയതായി സ്ഥിരീകരിക്കുന്നത്.
ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷനിലെ മുൻ അംഗങ്ങളായിരുന്നു ലീയും വെയ്യും. പ്രസിഡന്റ് ഷി ജിൻപിങ്ങിൻ്റെ നേതൃത്വത്തിൻ കീഴിലാണ് ഈ കമ്മീഷൻ പ്രവർത്തിക്കുന്നത്. പാർട്ടി അച്ചടക്കത്തിൻ്റെയും നിയമത്തിൻ്റെയും ഗുരുതരമായ ലംഘനങ്ങൾ മൂലം രണ്ട് മുൻ പ്രതിരോധ മന്ത്രിമാരും സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തിന് വിധേയമായിരുന്നതായി ചൈനെയുടെ ഔദ്യോഗിക മാദ്ധ്യമമായ സിസി ടിവി വ്യക്തമാക്കുന്നു.
Discussion about this post