തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് എടുക്കാൻ വരുന്നവരുടെ കാഴ്ചശക്തി പരിശോധിക്കാനുള്ള നീക്കവുമായി ഗതാഗത വകുപ്പ്. വ്യാജ “കാഴ്ചശക്തി ” സർട്ടിഫിക്കറ്റുമായി നിരവധി പേർ വരുന്നുണ്ട് എന്ന് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണിത്. അപേക്ഷകർ ഹാജരാക്കുന്ന നേത്രപരിശോധന സർട്ടിഫിക്കറ്റുകളിൽ വ്യാജനും കടന്നുവരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വകുപ്പ് മന്ത്രി കെ.ബി.ഗണേശ്‌കുമാറാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്.
ചില ജില്ലകളിൽ ഒരേ ദിവസം നൂറിലധികം പേർക്ക് നേത്ര പരിശോധനാ സർട്ടിഫിക്കറ്റ് നൽകിയവരുണ്ട്. അതെ സമയം ചില ഡോക്ടർമാരുടെ സീലും രേഖകളും ആർ.ടി ഏജന്റുമാരുടെ കൈവശമുണ്ടെന്ന പരാതിയും മന്ത്രിയുടെ ഓഫീസിൽ ലഭിച്ചിരുന്നു. ഇടനിലക്കാർ ശേഖരിച്ച് കൊണ്ടുവരുന്ന അപേക്ഷകൾ ഒരുമിച്ച് സാക്ഷ്യപ്പെടുത്തി നൽകുന്നവരുമുണ്ട്. ഇത്തരക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ തന്നെ മോട്ടോർവാഹനവകുപ്പിനെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നിർദ്ദേശം വന്നിരിക്കുന്നത്.
നിശ്ചിത അകലത്തിലുള്ളവ ഡ്രൈവിംഗ് ലൈസൻസിന് വരുന്ന വ്യക്തികൾക്ക് വ്യക്തമായി കാണാൻ കഴിയുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുവാൻ ടെസ്റ്റിനിടെ റോഡിൽ കാണുന്ന ബോർഡുകൾ ഉൾപ്പെടെ വായിക്കാൻ ആവശ്യപ്പെടും. കാഴ്ച കുറവാണെന്ന് ബോദ്ധ്യപ്പെട്ടാൽ വീണ്ടും മോട്ടോർ വാഹന വകുപ്പ് തന്നെ നേത്രപരിശോധന നടത്തും. ഇതിനായി നേത്രപരിശോധനാ യന്ത്രങ്ങൾ വാങ്ങും എന്നാണ് അറിയാൻ കഴിയുന്നത് . പരിശോധന ഇല്ലാതെ സർട്ടിഫിക്കറ്റ് നൽകിയതാണെന്ന് കണ്ടെത്തിയാൽ ഡോക്ടർക്കെതിരെ പരാതി നൽകാനും മോട്ടോർവാഹനവകുപ്പ് നിലവിൽ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post