ന്യൂഡൽഹി : സെമി-ഹൈ സ്പീഡ് ട്രെയിനുകളായ ഗതിമാൻ എക്സ്പ്രസിന്റെയും വന്ദേ ഭാരതിന്റെയും വേഗത കുറയ്ക്കാൻ തീരുമാനിച്ച് ഇന്ത്യൻ റെയിൽവേ. 160 കിലോമീറ്ററിൽ നിന്ന് 130 കിലോമീറ്ററായി കുറയ്ക്കാനാണ് ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് സ്പീഡ് കുറയ്ക്കുന്നത്.
സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഗതിമാൻ, വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ വേഗത 160 കിലോമീറ്ററിൽ നിന്ന് 130 കിലോമീറ്ററായും ശതാബ്ദി എക്സ്പ്രസിന്റെ വേഗത 150 കിലോമീറ്ററിൽ നിന്ന് 130 കിലോമീറ്ററായി കുറയ്ക്കുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു. സോണൽ റെയിൽവേ സെക്ഷനിൽ ഐആർ-എടിപി കവാച്ചിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (എടിപി) സംവിധാനം പ്രവർത്തനക്ഷമമാകുന്നതുവരെ ട്രെയിനുകൾ മണിക്കൂറിൽ പരമാവധി 130 കിലോമീറ്റർ വേഗത കുറയ്ക്കാനുമാണ് നിർദേശം.
പശ്ചിമ ബംഗാളിൽ അടുത്തിടെ നടന്ന കാഞ്ചൻജംഗ എക്സ്പ്രസ് അപകടത്തിൽ ചരക്ക് ട്രെയിനിന്റെ ഡ്രൈവർ ഉൾപ്പെടെ 10 പേർ മരിച്ചതിനെ തുടർന്നാണ് ഇന്ത്യൻ റെയിൽ വേയുടെ പെട്ടന്നുള്ള തീരുമാനം. വേഗനിയന്ത്രണം ജൂൺ 25 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും ഇന്ത്യൻ റെയിൽ വേ അറിയിച്ചു.
നോർത്ത് സെൻട്രൽ റെയിൽവേ നിരവധി ട്രെയിനുകൾക്ക് വേഗത കുറയ്ക്കാൻ റെയിൽവേ ബോർഡിനോട് നിർദ്ദേശിച്ചിരുന്നു. ഗതിമാൻ എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 12050/12049 ഡൽഹി-ഝാൻസി-ഡൽഹി), വന്ദേ ഭാരത് എക്‌സ്പ്രസ് മുതൽ ഖജുരാഹോ വരെ (ട്രെയിൻ) നമ്പർ 22470/22469 ഡൽഹി-ഖജുരാഹോ-ഡൽഹി), റാണി കമലാപതിയിലേക്കുള്ള രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ (ട്രെയിൻ നമ്പർ 20172/20171, ട്രെയിൻ നമ്പർ 12002/12001 ഡൽഹി-റാണി കമലാപതി-ഡൽഹി) എന്നിങ്ങനെയുള്ള ട്രെിയിനുകളുടെ സ്പീഡ് കുറയ്ക്കാനും നിർദേശിച്ചിട്ടുണ്ട്.
Discussion about this post