ന്യൂഡൽഹി: രാജ്യതലസ്ഥാനം വെള്ളത്തിൽ മുങ്ങി. ഡൽഹിയിലെ പല നേതാക്കളുടെയും വസതികൾ വെള്ളത്തിൽ മുങ്ങി. ശശി തരൂർ എംപിയുടെയും ആം ആദ്മി പാർട്ടി നേതാവും ഡൽഹി ജലവകുപ്പ് മന്ത്രിയുമായ അതിഷിയുടെയും വസതികളിൽ വെള്ളം കയറി. നഗരത്തിൽ മുഴുവൻ കനത്ത വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെടുന്നത്. പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടെ ഡൽഹി മുഴുവൻ വെള്ളം കയറിയത് എല്ലാവരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.
വീട്ടിൽ വെള്ളം കയറിയതിനെ കുറിച്ചുള്ള ദുരനുഭവം ശശി തരൂർ എക്‌സിൽ കുറിച്ചിട്ടുണ്ട്. ‘വീട് മുഴുവൻ വെള്ളത്തിനടിയിലായതു കണ്ടാണ് രാവിലെ എഴുന്നേറ്റത്. മുറികളിൽ മുഴുവൻ വെള്ളം കയറി. വീട്ടിലെ ഫർണീച്ചറുകളുൾപ്പെടെ എല്ലാം നശിച്ചു. പ്രദേശവാസികൾക്ക് വൈദ്യുതാഘാതം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ, രാവിലെ ആറ് മണിയോടെ തന്നെ പ്രദേശത്ത് വൈദ്യൂതി വിച്ഛേദിച്ചിരുന്നു. റോഡിൽ നിന്നും വെള്ളം പമ്പ് ചെയ്ത് മാറ്റിയതുകൊണ്ട് മാത്രമാണ് കൃത്യ സമയത്ത് പാർലമെന്റിൽ എത്താൻ സാധിച്ചത്’ – തരൂർ എക്‌സിൽ കുറിച്ചു.
കനത്ത മഴയിൽ ലോധി എസ്‌റ്റേറ്റ് പരിസരവും വെള്ളത്തിനടിയിലായി. സമാജ്‌വാദി പാർട്ടി എംപി രാം ഗോപാൽ യാദവിന്റെ വസതിയിലും വെള്ളം കയറി. പാർലമെന്റിലേക്ക് പോകാനിറങ്ങിയ എംപിയെ ജീവനക്കാരനാണ് എടുത്തുകൊണ്ട് കാറിൽ കയറ്റിയത്. എംപി തന്നെയാണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്.
‘പാർലമെന്റിൽ പോവാൻ ഇത്രയേറെ സാഹസങ്ങൾ ഞങ്ങൾക്ക് ചെയ്യേണ്ടിവന്നു. വീട് മുഴുവൻ വെള്ളത്തിനടിയിലാണ്. രണ്ട് ദിവസം മുൻപാണ് വീടിന്റെ ഫ്ളോറിംഗ് നടത്തിയത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. പാർലമെൻിലേക്ക് പോവാൻ ഇറങ്ങിയ എന്നെ ജീവനക്കാർ എടുത്തുകൊണ്ട് വന്നു കാറിലേക്ക് കയറ്റുകയായിരുന്നു’- അദ്ദേഹം എക്‌സിൽ കുറിച്ചു.
Discussion about this post