ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസ് ഇപ്പോൾ രാജഭരണവാഴ്ചയാണ് നടപ്പിലാക്കുന്നത് എന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. തീവ്രവാദികൾക്ക് സഹായം നൽകിയെന്ന് ആരോപണം ഉന്നയിച്ച് പോലീസ് ജനങ്ങളെ തടങ്കലിൽ വയ്ക്കുകയും ദ്രോഹിക്കുകയും ചെയ്യുകയാണ്. നിയമങ്ങളുടെയും പൗരന്മാരുടെ അവകാശങ്ങളുടെയും ലംഘനമാണ് പോലീസ് നടത്തുന്നത് എന്നും മെഹബൂബ മുഫ്തി ആരോപിച്ചു.
കശ്മീരിൽ അടുത്തകാലത്ത് തുടർച്ചയായി ഉണ്ടായ ഭീകരാക്രമണങ്ങൾക്ക് ലോജിസ്റ്റിക്സ് സഹായവും മറ്റും നൽകിയതിന്റെ പേരിൽ ഏതാനും കശ്മീരി സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ജമ്മു കശ്മീരിൽ അടിക്കടി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളെ തുടർന്ന് കേന്ദ്രസർക്കാർ നടപടികൾ കർശനമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി എനിമി ഏജന്റ്സ് ഓർഡിനൻസ് നടപ്പിലാക്കാൻ കശ്മീർ പോലീസ് ഒരുങ്ങുകയാണ്. ഇതിനെതിരെയാണ് മെഹബൂബ മുഫ്തി രംഗത്ത് വന്നിട്ടുള്ളത്.
ജൂൺ 23-ന് ജമ്മു കശ്മീർ ഡയറക്ടർ ജനറൽ ഓഫ് പോലീസ് രശ്മി രഞ്ജൻ സ്വെയിൻ നടത്തിയ പ്രസ്താവനയെ തുടർന്നാണ് മെഹബൂബ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിട്ടുള്ളത്. വിദേശ തീവ്രവാദികളെ പിന്തുണയ്ക്കുന്ന തദ്ദേശവാസികൾക്കെതിരെ എനിമി ഏജൻ്റ്സ് ഓർഡിനൻസ്, നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രിവൻഷൻനിയമം (യുഎപിഎ) എന്നിവ പ്രകാരം കേസെടുക്കുമെന്ന് സ്വെയിൻ പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമങ്ങൾ ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി.
Discussion about this post