എറണാകുളം : അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിംഗ് നടത്തിയതിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. ഷൂട്ടിംഗ് നടത്തിയത് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്‍റെ അനുമതിയോടെ ആണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ഡയറക്ടറുടെ ഓഫീസിൽ നിന്നും നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രമാണ് ഷൂട്ടിംഗ് നടത്തിയത് എന്നും താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ്. അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തതിനെ തുടർന്നാണ് ആരോഗ്യ മന്ത്രി വിഷയത്തിൽ ഇടപെട്ടിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടറോട് മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രിയാണ് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രോഗികളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് പൈങ്കിളി എന്ന സിനിമയുടെ ചിത്രീകരണം നടന്നത്. സംഭവം വാർത്ത ആയതോടെ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയായിരുന്നു. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചിട്ടുള്ളത്. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവരോടാണ് മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടിയിട്ടുള്ളത്.
Discussion about this post