ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എടുത്തിട്ടുള്ള കേസിലാണ് കോടതി നടപടി. നേരത്തെ ഇഡി അന്വേഷണത്തിൽ വിചാരണ നേരിട്ടിരുന്ന കെജ്രിവാളിനെ ജൂൺ 26നായിരുന്നു സിബിഐ അറസ്റ്റ് ചെയ്തത്.
2021-22 സാമ്പത്തിക വർഷത്തെ ഡൽഹി സർക്കാരിന്റെ എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണത്തെ തുടർന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഇഡിയും സിബിഐയും അന്വേഷണം നടത്തുന്നത്. ജൂൺ 26ന് സിബിഐ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയിരുന്ന കെജ്രിവാളിനെ റോസ് അവന്യൂ കോടതി മൂന്ന് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു.
2024 മാർച്ചിൽ ആയിരുന്നു മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നത്. ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയും ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയും ഉൾപ്പെടെ 17 പ്രതികൾക്കെതിരെയാണ് മദ്യനയ അഴിമതി കേസിൽ ഇതുവരെ സിബിഐ കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുള്ളത്. ഡൽഹി എക്സൈസ് പോളിസിയുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാൾ അടക്കമുള്ള പ്രതികൾ 100 കോടി രൂപയുടെ അഴിമതി നടത്തി എന്നുള്ളതാണ് കേസ്.
Discussion about this post