പത്തനംതിട്ട : 17 വർഷത്തെ ജയിൽവാസത്തിനുശേഷം പരോളിൽ ഇറങ്ങിയ പ്രതി സഹോദരനെ കൊലപ്പെടുത്തി. അടൂർ പന്നിവിള കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാർ ആണ് മരിച്ചത്. 61 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ മൂത്ത സഹോദരനായ 68 വയസ്സുകാരൻ മോഹനൻ ഉണ്ണിത്താൻ ആണ് കൊലപാതകം നടത്തിയത്. നേരത്തെ അമ്മയെ കൊലപ്പെടുത്തിയതിന് ആയിരുന്നു ഇയാൾ 17 വർഷത്തെ ജയിൽവാസം അനുഭവിച്ചിരുന്നത്.
ശനിയാഴ്ച വൈകിട്ട് ആയിരുന്നു അടൂരിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ജൂൺ 13നായിരുന്നു മോഹനൻ ഉണ്ണിത്താൻ പരോളിൽ ഇറങ്ങിയിരുന്നത്. കഴിഞ്ഞ 17 വർഷമായി ഇയാൾ തിരുവനന്തപുരത്തെ തുറന്ന ജയിലിൽ തടവിലായിരുന്നു. കൊല്ലപ്പെട്ട സഹോദരൻ സതീഷ് കുമാർ തന്നെയാണ് പ്രതിയെ ജയിലിൽ നിന്നും പരോളിൽ ഇറക്കി വീട്ടിലേക്ക് കൊണ്ടുവന്നിരുന്നത്.
ശനിയാഴ്ച വൈകിട്ട് മോഹനൻ ഉണ്ണിത്താൻ മദ്യപിച്ച് വീട്ടിലെത്തിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മദ്യപിക്കരുതെന്ന സഹോദരന്റെ ഉപദേശം കേട്ട് പ്രകോപിതനായ പ്രതി വീട്ടിനകത്ത് പോയി ഉലക്കയുമായി വന്നു അനിയന്റെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post