തിരുവനന്തപുരം : തിങ്കളാഴ്ച തിരുവനന്തപുരം വെൺപാലവട്ടം പാലത്തിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് യുവതി താഴെ വീണ് മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. സ്കൂട്ടറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് എഫ്ഐആർ സൂചിപ്പിക്കുന്നത്. സ്കൂട്ടർ ഓടിച്ചിരുന്ന സിനിക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. സിനിയുടെ സഹോദരി സിമി ആയിരുന്നു അപകടത്തിൽ മരിച്ചത്.
അമിതവേഗതയിൽ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. നിയന്ത്രണം തെറ്റിയ സ്കൂട്ടർ കൈവരിയിൽ തട്ടിയ ശേഷം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന മൂന്നുപേർ 20 അടിയോളം താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന സിനി (32), സഹോദരി സിമി (35), സിമിയുടെ മകൾ ശിവന്യ (3) എന്നിവരായിരുന്നു സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നത്.
മേൽപ്പാലത്തിൽ നിന്നും 20 അടി താഴേക്ക് വീണ് സർവ്വീസ് റോഡിനോട് ചേർന്നുള്ള ഓടയിൽ തലയിടിച്ചതാണ് സിമിയുടെ മരണത്തിന് കാരണമായത്. സിമയുടെ ശരീരത്തിലേക്ക് വീണിരുന്നതിനാൽ മൂന്നുവയസ്സുകാരിയായ മകൾ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. അപകടം കണ്ട സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികൾ ഉടൻതന്നെ മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സിമിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
Discussion about this post