ചണ്ഡീഗഡ് : പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റത്തിന് ശ്രമം. ഫാസിൽക ജില്ലയിലെ സർദാർപുര ഗ്രാമത്തിലെ അതിർത്തിയിലൂടെ ആയിരുന്നു നുഴഞ്ഞുകയറാൻ ശ്രമം നടത്തിയത്. സംഭവത്തിൽ ഒരു പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് പിടികൂടി. അതിർത്തി രക്ഷാസേനയുടെ കൃത്യമായ ഇടപെടലാണ് നുഴഞ്ഞുകയറ്റം നിർവീര്യമാക്കാൻ സഹായകരമായതെന്ന് ബിഎസ്എഫ് എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.
തിങ്കളാഴ്ച രാത്രിയായിരുന്നു അതിർത്തി ഗ്രാമമായ സർദാർപുരയ്ക്ക് സമീപമുള്ള അന്താരാഷ്ട്ര അതിർത്തിയിലെ സുരക്ഷാ വേലിക്ക് സമീപം സംശയാസ്പദമായ രീതിയിൽ ബിഎസ്എഫ് ഒരാളെ കണ്ടെത്തിയത്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നതിനുള്ള ശ്രമത്തിലായിരുന്നു ഇയാൾ. ബിഎസ്എഫ് സൈനികർ ഇയാളെ വിലക്കിയെങ്കിലും ഇയാൾ തുടർന്നും സുരക്ഷാ വേലി ലക്ഷ്യമാക്കി നീങ്ങിയതോടെ സേന ഇയാളെ പിടികൂടുകയായിരുന്നു.
പാകിസ്താൻ അതിർത്തിയിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനായി നിരവധി ശ്രമങ്ങളാണ് അടുത്തിടയായി നടക്കുന്നതെന്ന് ബിഎസ്എഫ് അറിയിച്ചു. അപകട സാധ്യത കണക്കിലെടുത്ത് രാത്രി സമയങ്ങളിൽ അതീവ ജാഗ്രതയിലാണ് ബിഎസ്എഫ്. മെയ് മാസത്തിൽ ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം കൊലപ്പെടുത്തിയിരുന്നു.








