റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ചമ്പായി സോറൻ രാജി വച്ചതിന് പിന്നാലെയാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജേഷ് താക്കൂർ അറിയിച്ചു. ഹേമന്ത് സോറനെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചതായി ഗവർണർ സിപി രാധാകൃഷ്ണനും എക്‌സിൽ കുറിച്ചിരുന്നു.
ഇന്നലെയാണ് ചമ്പായി സോറൻ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചത്. ചമ്പായി സോറന്റെ വീട്ടിൽനടന്ന ഇന്ത്യ സഖ്യയോഗത്തിൽ ഹേമന്ത് സോറനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തുവെന്നാണ് വിവരം. യോഗത്തിൽ മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച് ഇന്ത്യൻ സഖ്യ എംഎൽഎമാരും നേതാക്കളും സമവായത്തിലെത്തിയതിനെ തുടർന്നാണ് ചമ്പായി സോറന്റെ രാജി.
കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജേഷ് താക്കൂറും സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗുലാം അഹമ്മദ് മിറും യോഗത്തിൽ പങ്കെടുത്തിരുന്നു.
ജെ.എം.എമ്മിന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റാണ് നിലവിൽ ഹേമന്ത് സോറൻ. ചമ്പായി സോറൻ മുഖ്യമന്ത്രി സ്ഥാനം രാജി വക്കുന്നതോടെ അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്ന് ആണ് വിവരം. ഇന്ത്യസഖ്യ കോർഡിനേഷൻ കമ്മിറ്റി അദ്ധ്യക്ഷസ്ഥാനമോ, ജെ.എം.എം. വർക്കിംഗ് പ്രസിഡന്റ് സ്ഥാനമോ നൽകിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹേമന്ത് സോറന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി അദ്ദേഹം ബിർസ മുണ്ട സെൻട്രൽ ജയിലിലായിരുന്നു. കേസിൽ അറസ്റ്റിൽ ആകുന്നതിനു തൊട്ട് മുൻപാണ് ഹേമന്ത് സോറൻ രാജി വച്ചത്. തുടർന്ന് ചമ്പായി സോറൻ ആ സ്ഥാനത്തേക്ക് വരുകയായിരുന്നു.
Discussion about this post