കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മുൻ എം.എൽ.എ സനത് ഡേ അറസ്റ്റിൽ. വടക്കൻ 24 പർഗാനാസ് ജില്ലയിലെ നൈഹാട്ടി മണ്ഡലത്തിൽ നിന്നുള്ള മുൻ നിയമസഭാംഗമായ സനതിനെ വെള്ളിയാഴ്ച രാത്രി ദത്താപുക്കൂറിൽ നിന്നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഉയർന്ന വ്യാപക അക്രമ സംഭവങ്ങളിലെ പങ്കാളിത്തം, വ്യാപാരികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വൻതോതിൽ പണം തട്ടിയെടുക്കൽ , അനധികൃതമായി ഭൂമി കൈയേറൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പി പ്രവർത്തകർക്ക് നേരെയും അവരുടെ വസതികൾക്ക് നേരെയും നടന്ന അക്രമങ്ങൾക്ക് സനത് ഡേ നേതൃത്വം നൽകിയെന്നാണ് പ്രധാന ആരോപണം. മുൻപ് പാർത്ഥ ഭൗമിക് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന നൈഹാട്ടി മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് സനത് ഡേ നിയമസഭയിലെത്തിയത്. എന്നാൽ, ജനങ്ങളെ ഭീതിയിലാഴ്ത്തി വൻതോതിൽ പണം തട്ടുകയും വ്യാജ മരുന്നുകളുടെ കച്ചവടം, സർക്കാർ ടെൻഡർ തട്ടിപ്പുകൾ എന്നിവ നട നടത്തുകയും ചെയ്തതിലൂടെ പ്രദേശത്ത് കടുത്ത പ്രതിഷേധം നിലനിന്നിരുന്നു. അറസ്റ്റിലായ സനത് ദേയെ ബരാക്ക്പൂർ കോടതിയിൽ ഹാജരാക്കി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും.
സനത് ഡേയുടെ അറസ്റ്റ് ബംഗാൾ രാഷ്ട്രീയത്തിൽ വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. സനത് ദേ നൈഹാട്ടിയിലെ ജനങ്ങളോട് ചെയ്ത അതിക്രമങ്ങൾക്ക് ഉചിതമായ ശിക്ഷ ഉറപ്പാക്കണമെന്ന് തൊഴിൽ മന്ത്രി അർജുൻ സിംഗ് ആവശ്യപ്പെട്ടു. നാളുകളായി നഗരത്തിൽ നടന്നുവന്നിരുന്ന വ്യാജമരുന്ന് മാഫിയകൾക്കും ഭൂമി തട്ടിപ്പുകൾക്കും പിന്നിൽ ഇയാളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നതായി മറ്റ് പ്രാദേശിക നേതാക്കളും ആരോപിക്കുന്നു. അതേസമയം, കുറ്റവാളികൾക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും നിയമം അതിന്റെ വഴിയേ പോകുമെന്നുമാണ് പാർട്ടി ഔദ്യോഗിക കേന്ദ്രങ്ങളുടെ പ്രതികരണം.









