സനാ : യമനിലെ എണ്ണസംഭരണ കേന്ദ്രങ്ങൾക്കും പവർ പ്ലാന്റിനും നേരെ ഇസ്രായേൽ വ്യോമാക്രമണം. ഹൂതികളുടെ കേന്ദ്രമായ ഹൊദൈദയിലാണ് ഇസ്രായേലിന്റെ വ്യോമാക്രമണം ഉണ്ടായത്. ടെൽ അവീവിൽ യെമൻ ഗ്രൂപ്പിൻ്റെ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് യമനിലെ ഈ തുറമുഖ നഗരത്തിനെതിരെ ഇസ്രായേൽ വ്യോമ ക്രമണം നടത്തിയത്.
ടെൽ അവീവിലെ ഡ്രോൺ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി മിലീഷ്യ ഏറ്റെടുത്ത് ഒരു ദിവസത്തിന് ശേഷമാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. യെമനിലെ ചെങ്കടൽ തുറമുഖ നഗരമായ ഹൊദൈദയ്ക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി. പ്രധാനമായും ഹൊദൈദയിലെ എണ്ണ സംഭരണ കേന്ദ്രങ്ങളെയും പവർ പ്ലാൻ്റിനെയും ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
ഇസ്രായേൽ വ്യോമാക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായി ഹൂതികളെ പിന്തുണയ്ക്കുന്ന ടെലിവിഷൻ ചാനൽ ആയ അൽ മസീറ ടിവി റിപ്പോർട്ട് ചെയ്തു. വ്യോമാക്രമണത്തിൽ നിരവധി മരണങ്ങളും സംഭവിച്ചതായി യമനിലെ ആരോഗ്യ വിഭാഗം വ്യക്തമാക്കി. ടെൽ അവീവിൽ ആക്രമണം നടത്തിയ ഡ്രോൺ യമനിൽ നിന്ന് വിക്ഷേപിച്ച ഇറാൻ നിർമ്മിത ഡ്രോൺ ആണെന്ന് കണ്ടെത്തിയതോടെയാണ് ഇസ്രായേൽ യമനിൽ വ്യോമാക്രമണം നടത്തിയിരിക്കുന്നത്.
Discussion about this post